വയനാട് ഉരുൾപൊട്ടലിൽ രണ്ട് മരണം; മഴക്കെടുതിയിൽ മരണം എട്ടായി
വയനാട് മുട്ടിലിൽ ഉരുൾപൊട്ടലിൽ രണ്ട് പേർ മരിച്ചു. കുട്ടമംഗലം പഴശ്ശി കോളനിയിലെ മഹേഷ് (23), ഭാര്യ പ്രീതു (19) എന്നിവരാണ് മരിച്ചത്.ഉച്ചയ്ക്ക് മൂന്ന് മണിയോടെ ഉരുൾപൊട്ടലുണ്ടായപ്പോൾ ഇരുവരും വീടിനകത്തായിരുന്നു. ഈ സമയം വീടിന് പുറത്തായിരുന്ന പ്രീതുവിന്റെ അച്ഛനും അമ്മയും ഉരുൾ പൊട്ടുന്ന ശബ്ദം കേട്ട് പുറത്തേക്കോടി. ഇവർ താഴെ മുട്ടിലിൽ എത്തി വിവരം അറിയിച്ചതിനെ തുടർന്ന് നാട്ടുകാർ എത്തി ആറ് മണിയോടെയാണ് മഹേഷിനെയും പ്രീതയെയും പുറത്തെത്തിച്ചത്. ഇവരെ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴിഞ്ഞ വർഷവും ഇതേ സ്ഥലത്ത് ഉരുൾ പൊട്ടൽ ഉണ്ടായിരുന്നു.
Read Also; കനത്ത മഴ; പൊന്മുടിയിലേക്കും ഗവിയിലേക്കുമുള്ള വിനോദസഞ്ചാരത്തിന് വിലക്ക്
സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളിലായി മഴക്കെടുതിയിൽ എട്ട് പേരാണ് മരിച്ചത്. ഇടുക്കി ജില്ലയിൽ മാത്രം 3 പേരാണ് മരിച്ചത്. ചിന്നക്കനാലിൽ മണ്ണിടിഞ്ഞ് വീണ് ഒരു വയസുള്ള കുട്ടി മരിച്ചു. എസ്റ്റേറ്റ് തൊഴിലാളികളായ രാജശേഖരൻ- നിത്യ ദമ്പതികളുടെ മകൾ മഞ്ജുശ്രീ യാണ് മരിച്ചത്. ജെസിബി ഉപയോഗിച്ച് മണ്ണ് മാറ്റിയാണ് കുട്ടിയെ പുറത്ത് എടുത്തത്. മൃതദേഹം രാജകുമാരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മോർച്ചറിയിലേക്ക് മാറ്റി. കാഞ്ഞാറിൽ താമസിക്കുന്ന ഒഡീഷ സ്വദേശി മധു കൃഷ്ണാനിയാണ് മരിച്ച മറ്റൊരാൾ.മറയൂരിൽ ഒരാൾ ഒഴുക്കിൽപ്പെട്ട് മരിച്ചു.
Read Also; വെളളപ്പൊക്ക രക്ഷാപ്രവര്‍ത്തനത്തിന് പൊലീസിലെ എല്ലാ വിഭാഗങ്ങളും രംഗത്ത്
തൃശൂർ,പാലക്കാട്,കണ്ണൂർ ജില്ലകളിൽ ഓരോ മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്താകെ 12 പേർക്ക് പരിക്കേറ്റു. 38 വീടുകൾ പൂർണമായും 1009 വീടുകൾ ഭാഗികമായും തകർന്നിട്ടുണ്ട്. ഇന്ന് മാത്രം സംസ്ഥാനത്താകെ തുറന്നത് 139 ക്യാമ്പുകളാണ്. 2584 കുടുംബങ്ങളിലെ 8440 പേരെ ഇന്ന് ക്യാമ്പുകളിലേക്ക് മാറ്റി. സംസ്ഥാനത്താകെ 156 ക്യാമ്പുകളിലായി 2834 കുടുംബങ്ങളെയാണ് ഇതുവരെ മാറ്റി പാർപ്പിച്ചിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here