Advertisement

കെവിൻ കേസിൽ വിധി പറയുന്നത് ആഗസ്റ്റ് 22 ലേക്ക് മാറ്റി

August 14, 2019
Google News 1 minute Read

കെവിൻ വധക്കേസിൽ വിധിപറയുന്നത് കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതി ഈ മാസം 22 ലേക്ക് മാറ്റി. നടന്നത് ദുരഭിമാനക്കൊലയാണെന്നും അപൂർവങ്ങളിൽ അപൂർവമായ കേസാണിതെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. എന്നാൽ ദുരഭിമാനക്കൊലയല്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. കെവിൻ പിന്നോക്കക്കാരൻ ആയതു കൊണ്ടാണ്  വിവാഹം നീനുവിന്റെ വീട്ടുകാർ അംഗീകരിക്കാതിരുന്നതെന്നും മുഖ്യ സാക്ഷി ലിജോയോട് ഒന്നാം പ്രതി സാനു ചാക്കോ നടത്തിയ ഫോൺ സംഭാഷണം ഇത് ദുരഭിമാനക്കൊലയാണെന്നതിന് തെളിവാണെന്നും പ്രോസിക്യൂഷൻ വാദിച്ചു.

Read Also; ക്യാമ്പുകളില്‍ താമസിക്കുന്നവരുടെ വീടുകള്‍ വാസയോഗ്യമാക്കുന്നതിന്റെ ഉത്തരവാദിത്തം തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദേശം

എന്നാൽ പ്രതിഭാഗം ഇത് നിഷേധിച്ചു.ഒരു മാസത്തിനകം വിവാഹം നടത്താമെന്ന് സമ്മതിച്ചിരുന്നതായും നീനു ഇക്കാര്യം സമ്മതിച്ചതായി മൊഴിയിലുണ്ടെന്നും പ്രതിഭാഗം വാദിച്ചു. മൂന്ന് തലമുറയായി തങ്ങൾ ക്രിസ്ത്യാനികളാണെന്ന് അനീഷിന്റെ മൊഴിയിലുണ്ടെന്നും ക്രൈസ്തവ വിഭാഗത്തിൽ ജാതിവ്യത്യാസമില്ലെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു. ജാതീയമായ വൈരാഗ്യം പ്രതികൾക്ക് വരില്ലെന്നും പ്രതികൾ പലജാതിയിൽ പെട്ടവരാണെന്നും പ്രതിഭാഗം വാദമുയർത്തി. വാദങ്ങൾ കേട്ടശേഷം കോടതി കേസിൽ വിധി പറയുന്നത് ആഗസ്റ്റ് 22 ലേക്ക് മാറ്റുകയായിരുന്നു.

Read Also; സംസ്ഥാനത്തെ ഉരുള്‍പൊട്ടല്‍ സാധ്യതാ പ്രദേശങ്ങളെക്കുറിച്ച് പഠനം നടത്താനൊരുങ്ങി കേന്ദ്ര ഭൗമശാസ്ത്ര പഠനകേന്ദ്രം

കൊല്ലം തെൻമല സ്വദേശി നീനുവിനെ പ്രണയിച്ച് വിവാഹം ചെയ്തതിന്റെ പേരിൽ ദളിത് ക്രൈസ്തവ വിഭാഗത്തിൽപ്പെട്ട കോട്ടയം നട്ടാശേരി സ്വദേശി കെവിനെ നീനുവിന്റെ വീട്ടുകാർ 2018 മെയ് 27 ന് കൊലപ്പെടുത്തിയെന്നാണ് കേസ്.മെയ് 27ന് പുലർച്ചെ മാന്നാനത്തെ ബന്ധു വീട്ടിൽ നിന്നും നീനുവിന്റെ സഹോദരൻ സാനു ചാക്കോയുടെ നേതൃത്വത്തിലുള്ള സംഘം കെവിനെ തട്ടിക്കൊണ്ട് പോകുകയും പിറ്റേന്ന് രാവിലെ 11ന് പുനലൂർ ചാലിയേക്കര ആറിൽ മരിച്ച നിലയിൽ കെവിനെ കണ്ടെത്തുകയുമായിരുന്നു.

നീനുവിന്റെ പിതാവ് ചാക്കോ, സഹോദരൻ സാനു ചാക്കോ എന്നിവർ ഉൾപ്പെടെ 14 പ്രതികളാണ് കേസിലുള്ളത്. ഇതിൽ ഒമ്പത് പേർ ജയിലിലും അഞ്ച് പേർ ജാമ്യത്തിലുമാണ്. കെവിനൊപ്പം പ്രതികൾ തട്ടിക്കൊണ്ടുപോയ അനീഷാണ് മുഖ്യസാക്ഷി. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, ഭവനഭേദനം അങ്ങനെ പത്ത് വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. 238 രേഖകളും 55 തെളിവുകളും പ്രോസിക്യൂഷൻ ഹാജരാക്കി. കേസിൽ കഴിഞ്ഞ ഏപ്രിൽ 24നാണ് വിചാരണ തുടങ്ങിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here