മോഷണക്കേസില്‍ ആളുമാറി അറസ്റ്റു ചെയ്ത യുവാവിനെ പൊലീസ് തല്ലിച്ചതച്ചതായി പരാതി

മോഷണക്കേസില്‍ ആളുമാറി അറസ്റ്റു ചെയ്ത യുവാവിനെ പൊലീസ് തല്ലിച്ചതച്ചതായി പരാതി. നെടുമങ്ങാട് സി ഐക്കെതിരെയാണ് വെമ്പായം സ്വദേശി പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. സിസിടിവിയില്‍ കുടുങ്ങിയ ബൈക്ക് മോഷ്ടാവിനോട് സാമ്യമുള്ള യുവാവിനെ പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. ശേഷം ക്രൂരമായി മര്‍ദിച്ചുവെന്നാണ് ആക്ഷേപം.
22 കാരനായ വെമ്പായം സ്വദേശി സജിത്തിനെയാണ് കഴിഞ്ഞ ദിവസം രാവിലെ നെടുമങ്ങാട് സി ഐ വി രാജേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വീട്ടില്‍ക്കയറി അറസ്റ്റു ചെയ്തത്. ബൈക്ക് മോഷണക്കേസിലായിരുന്നു അറസ്റ്റ്. അറസ്റ്റു ചെയ്ത തന്നെ വാഹനത്തില്‍ വെച്ചും സ്റ്റേഷനില്‍ വെച്ചും ക്രൂരമായി മര്‍ദിച്ചുവെന്നും കുറ്റം സമ്മതിച്ചില്ലെങ്കില്‍ മറ്റു കേസുകളില്‍ കുടുക്കുമെന്ന് നെടുമങ്ങാട് സിഐ ഭീഷണിപ്പെടുത്തിയതായും സജിത്ത് പറയുന്നു.
ശാരീരിക അസ്വസ്ഥതകളെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് സജിത്തിനെ. അതിനിടെ, കേസ് ചൂണ്ടിക്കാട്ടി വാടക വീടൊഴിയാന്‍ സജിത്തിന്റെ കുടുംബത്തോട് നിര്‍ദേശിച്ചിരിക്കുകയാണ് കെട്ടിട ഉടമ. അതേസമയം, സജിത്തിനെ കസ്റ്റഡിയില്‍ മര്‍ദിച്ചുവെന്ന ആരോപണം നെടുമങ്ങാട് സിഐ നിഷേധിച്ചു. സംഭവത്തില്‍ ഡിജിപിക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് സജിത്തും കുടുംബവും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here