അഭയ കേസ്; ആദ്യ ഇൻക്വസ്റ്റ് റിപ്പോർട്ട് കീറിക്കളഞ്ഞുവെന്ന് അന്നത്തെ കോൺസ്റ്റബിൾ എംഎം തോമസിന്റെ നിർണായക വെളിപ്പെടുത്തൽ
അഭയ കേസിൽ നിർണായക വെളിപ്പെടുത്തലുമായി അന്നത്തെ കോൺസ്റ്റബിൾ എംഎം തോമസ്. കേസിൽ ആദ്യം തയ്യാറാക്കിയ ഇൻക്വസ്റ്റ് റിപ്പോർട്ട് കീറി കളഞ്ഞുവെന്നാണ് എംഎം തോമസിന്റെ വെളിപ്പെടുത്തൽ. അന്നത്തെ എഎസ്ഐ വിവി അഗസ്റ്റിൻ സമ്മർദ്ദം ചെലുത്തിയപ്പോഴാണ് കീറിക്കളഞ്ഞതെന്നും എം.എം തോമസ് കോടതിയിൽ പറഞ്ഞു.
അഭയാ കേസില്‍ തുടര്‍ച്ചയായി രണ്ടാം ദിവസമാണ് തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുണ്ടാകുന്നത്. ആദ്യ ഇന്‍ക്വസ്റ്റ്‍ റിപ്പോർട്ട് കീറി കളഞ്ഞെന്ന് അന്വേഷണ സംഘത്തിലുണ്ടായിരുന്ന പൊലീസുകാരന്‍ എം.എം തോമസ് വെളിപ്പെടുത്തി. അന്നത്തെ എ.എസ്.ഐ വി.വി അഗസ്ററിന്‍ നിര്‍ബന്ധിച്ചതിനാലാണ് റിപ്പോര്‍ട്ട് കീറിയതെന്നും എംഎം തോമസ് കോടതിയില്‍ പറഞ്ഞു.
കേസ് സിബിഐ ഏറ്റെടുത്തപ്പോള്‍ വി.വി അഗസ്റ്റിനെ പ്രതിചേര്‍ത്തിരുന്നു. എന്നാൽ സി.ബി.ഐ അന്വേഷണ സംഘം പീഡിപ്പിക്കുകയാണെന്ന് ആരോപിച്ച് ഇയാള്‍ പിന്നീട് ആത്മഹത്യ ചെയ്തു. അതേസമയം കേസിലെ ദൃക്സാഷി രാജു ഏലിയാസിന്‍റെ വിസ്താരം ഇന്ന് ഉച്ചയോടെ പൂര്‍ത്തിയായി. പ്രതിഭാഗത്തിന്‍റെ ചോദ്യങ്ങളെ നേരിട്ട രാജു അഭയ കൊല്ലപ്പെട്ട രാത്രിയില്‍ ഫാദര്‍ തോമസ് കോട്ടൂരിനെയും ഫാദര്‍ ജോസ് പുതൃക്കയിലിനെയും താന്‍ കോണ്‍വന്‍റില്‍ കണ്ടുവെന്ന നിലപാടില്‍ ഉറച്ച് നിന്നു. ഇന്നലെ വിചാരണ വേളയിൽ ആദ്യം കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം കേസേറ്റെടുക്കാൻ സമ്മർദ്ദം ചെലുത്തിയതായി രാജു വെളിപ്പെടുത്തിയിരുന്നു.
രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പുള്ള ഒരു വെള്ളിയാഴ്ച്ചയാണ് സിസ്റ്റർ അഭയയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. 1992 മാർച്ച് 27ന്. കോട്ടയം ക്‌നാനായ കത്തോലിക്കാ രൂപതയുടെ കീഴിലുള്ള സെന്റ് പയസ് ടെൻത് കോൺവെന്റ് കിണറിൽ പത്തൊമ്പതുകാരിയായ സിസ്റ്റർ അഭയയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയെന്ന വാർത്ത ഏറെ ഞെട്ടലോടെയാണ് കേരളം കേട്ടറിഞ്ഞത്. 2008 ലാണ് കേസിലെ മുഖ്യപ്രതികളായ ഫാദർ തോമസ് എം. കോട്ടൂർ, ഫാദർ ജോസ് പുത്രക്കയിൽ, സിസ്റ്റർ സെഫി എന്നിവർ അറസ്റ്റിലാകുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here