ചന്ദ്രയാൻ 2 നിർണായക ഘട്ടത്തിലേക്ക്; വിക്രം ലാൻഡർ മാതൃ പേടകത്തിൽ നിന്ന് ഇന്ന് ഉച്ചയ്ക്ക് വേർപെടും

ഇന്ത്യയുടെ രണ്ടാം ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ നിർണ്ണായക ഘട്ടത്തിലേയ്ക്ക്. വിക്രം ലാൻഡർ മാതൃ പേടകത്തിൽ നിന്ന് ഇന്ന് ഉച്ചയ്ക്ക് വേർപെടും. ഏതാനും നിമിഷങ്ങൾ മാത്രം നിണ്ടു നിൽക്കുന്ന പ്രക്രിയയായിരിക്കും ഇത്. വിക്രം ലാൻഡറും ഓർബിറ്റും വേർപിരിഞ്ഞ ശേഷം ഓർബിറ്റർ ഈ ഭ്രമണ പഥത്തിൽ തന്നെ തുടരും.
വിക്രം ലാൻഡർ സെപ്റ്റംബർ ഏഴിന് പുലർച്ചെ ഇന്ത്യൻ സമയം 1.55 ന് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങും. പിന്നീട് വിക്രം ലാൻഡറിൽ നിന്നുള്ള പ്രഗ്യാൻ റോവർ ചന്ദ്രോപരിതലത്തിൽ ഇറങ്ങി പരീക്ഷണ യാത്ര തുടങ്ങും. ഈ ഘട്ടങ്ങൾ കൂടി വിജയമാകുന്നതോടെ ബഹിരാകാശ ഗവേഷണ ചരിത്രത്തിൽ ഇന്ത്യ പുതിയ അധ്യായം രചിക്കും.
വെള്ളിയാഴ്ച ചന്ദ്രയാൻ2 ചന്ദ്രന്റെ 124 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലെത്തിയിരുന്നു. വെള്ളിയാഴ്ച്ച വൈകുന്നേരം 6.18ന് 1155 സെക്കൻഡ് എൻജിൻ ജ്വലിപ്പിച്ചാണ് പേടകത്തിന്റെ സഞ്ചാര പഥം താഴ്ത്തിയത്. ഇന്നലെ വൈകുന്നേരം 6 മണിക്കും 7 മണിക്കും ഇടയിൽ ചന്ദ്രയാൻ2 ചന്ദ്രന്റെ 100 കിലോ മീറ്റർ പരിധിയിലേക്കുള്ള ഭ്രമണപഥത്തിലെത്തിയിരുന്നു. ഇതോടെ പേടകം ചന്ദ്രനോട് കൂടുതൽ അടുത്തു.
Read Also : ചന്ദ്രനിൽ കൂറ്റൻ ഗർത്തങ്ങൾ; ചിത്രങ്ങൾ പുറത്തുവിട്ട് ചന്ദ്രയാൻ 2
ഇവിടെ നിന്ന് സെപ്റ്റംബർ മൂന്നിന് ചന്ദ്രയാൻ 2 ഓർബിറ്ററിൽ നിന്നും പ്രഗ്യാൻ റോവറിനെ വഹിച്ചുള്ള വിക്രം ലാന്റർ വേർപെട്ട് ചന്ദ്രന്റെ ദക്ഷിണ ധ്രുവം ലക്ഷ്യമാക്കി നീങ്ങും. സെപ്റ്റംബർ ഏഴിനാണ് ഇത് ചന്ദ്രനലിറങ്ങും.
ഈ മാസം 14 നാണ് ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കുള്ള പേടകത്തിന്റെ യാത്ര തുടങ്ങിയത്. ജൂലൈ 23 നും ഓഗസ്റ്റ് ആറിനുമിടയിൽ അഞ്ചു തവണ ഘട്ടംഘട്ടമായാണ് ഭ്രമണപഥം ഉയർത്തിയത്. നാലുതവണ കൂടി സഞ്ചാരപഥം മാറ്റിയാണ് ചന്ദ്രയാൻ 2 ചന്ദ്രന്റെ 100 കിലോമീറ്റർ അകലെയുള്ള ഭ്രമണ പഥത്തിലെത്തിച്ചത്.
Read Also : ഈ ചിത്രങ്ങൾ ചന്ദ്രയാൻ 2 പകർത്തിയതല്ല ! [24 Fact Check]
മുമ്പത്തെ ലോഞ്ച് ഷെഡ്യൂളിലെല്ലാം ലൂണാർബൗണ്ട് ഫേസ് 28 ദിവസം ദൈർഖ്യമുള്ളതായിരുന്നുവെങ്കിൽ ഇത്തവണ അതിന്റെ ദൈർഖ്യം 13 ദിവസം മാത്രമാണ്. ഓർബിറ്ററിന്റെ ദൗത്യത്തിൽ ഇതൊരു പ്രധാന ഭാഗമാണ്. ഓർബിറ്ററിന്റെ ഉപകരണങ്ങൾക്ക് യാത്രയിൽ കേടുപാട് സംഭവിച്ചിട്ടില്ലെന്നും, വിക്രമിന്റെ ലാൻഡിംഗ് സൈറ്റ് പരിശോധിക്കുന്നതുമെല്ലാം ഈ ഘട്ടത്തിലാണ്.
ഓഗസ്റ്റ് 20നാണ് 29 ദിവസത്തെ സഞ്ചാരത്തിനു ശേഷം ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ 2 വിജയകരമായി ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ചത്. സങ്കീർണമായ ഈ പ്രക്രിയ 30 മിനിറ്റുകൾക്കകമാണ് പൂർത്തിയാക്കാനായത്. രാവിലെ 9 മണിക്ക് തുടങ്ങിയ നിർണായക പ്രക്രിയ 1738 സെക്കൻഡിലാണ് പൂർത്തിയാക്കിയത്. മണിക്കൂറിൽ 39000 കിലോമീറ്ററോളം വേഗത്തിൽ സഞ്ചരിച്ചിരുന്ന ചന്ദ്രയാൻ രണ്ട് പേടകത്തിന്റെ വേഗം നിയന്ത്രിച്ചാണ് ചാന്ദ്ര ഭ്രമണപഥത്തിലേക്ക് കടത്തിയത്. ചന്ദ്രനിൽ നിന്ന് 118 കിലോമീറ്റർ ഏറ്റവും അടുത്ത ദുരവും 18,078 കിലോമീറ്റർ ഏറ്റവും അകന്ന ദൂരവുമുള്ള ഭ്രമണപഥത്തിലേക്കാണ് ചന്ദ്രയാൻ പേടകം പ്രവേശിച്ചതെന്ന് ഐഎസ്ആർഒ ചെയർമാൻ കെ ശിവൻ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here