വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ പ്രത്യേക പദവി എടുത്തുകളയുമെന്നുള്ള പ്രചാരണങ്ങളെ തള്ളി അമിത് ഷാ

അവസാന വിദേശിയെയും പുറത്താക്കും, വടക്കു കിഴക്കൻ സംസ്ഥാനങ്ങൾക്ക് പ്രത്യേക പദവി നൽകുന്ന അനുച്ഛേദം 371 ൽ ബിജെപി സർക്കാർ തൊടില്ലെന്നാവർത്തിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അസമിലെ ഗുവാഹത്തിയിൽ സംഘടിപ്പിച്ച നോർത്ത് ഈസ്റ്റേൺ കൗൺസിലിലാണ് അമിത് ഷാ നിലപാട് വ്യക്തമാക്കിയത്.
അസം ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട ആശങ്കകൾക്കിടെയാണ് അമിത് ഷാ ഗുവാഹത്തിയിലെത്തിയത്. ബിജെപി സർക്കാരിന്റെ എൻആർസി നിലപാടിൽ മാറ്റമില്ലെന്ന് അമിത് ഷാ വ്യക്തമാക്കി. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുക്കളഞ്ഞത് പോലെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെയും പ്രത്യേക പദവി എടുത്തുകളയുമെന്നുള്ള പ്രചാരണങ്ങളെ അമിത് ഷാ തള്ളി. രണ്ടും തമ്മിൽ വ്യത്യാസമുണ്ട്. ഗോത്രവർഗങ്ങളുടെ പൈതൃകം സംരക്ഷിക്കുകയാണ് അനുച്ഛേദം 371 ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു.
മാത്രമല്ല, മഹാഭാരതത്തിലെ കഥാപാത്രങ്ങൾക്ക് വടക്കുകിഴക്കൻ സംസ്ഥാനങ്ങളുമായി ബന്ധമുണ്ടെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. നോർത്ത് ഈസ്റ്റേൺ കൗൺസിലിൽ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ഗവർണർമാരും മുഖ്യമന്ത്രിമാരും പങ്കെടുത്തു. രണ്ടു ദിവസത്തെ സന്ദർശനത്തിൽ അസമിലെ ബിജെപി നേതൃത്വവുമായും അമിത് ഷാ കൂടിക്കാഴ്ച നടത്തും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here