മരട് ഫ്‌ളാറ്റ് വിഷയത്തിൽ യുഡിഎഫിൽ ഭിന്നത; എം.പിമാർ പ്രധാനമന്ത്രിക്ക് കത്തയച്ചതിനോട് യോജിപ്പില്ലെന്ന് ആർഎസ്പി

മരടിലെ അനധികൃത ഫ്‌ളാറ്റുകൾ പൊളിച്ചുമാറ്റുന്ന വിഷയത്തിലെ നിലപാടിനെച്ചൊല്ലി യുഡിഎഫിൽ ഭിന്നത. ഇക്കാര്യം മുന്നണിയിൽ ചർച്ച ചെയ്യാതെയാണ് നേതൃത്വം നിലപാട് സ്വീകരിച്ചതെന്ന് ആർഎസ്പി ആരോപിച്ചു. വിഷയത്തിൽ കേരളത്തിലെ എംപിമാർ പ്രധാനമന്ത്രിക്ക് അയച്ച കത്ത് ഫ്‌ളാറ്റ് നിർമാതാക്കളെ സംരക്ഷിക്കുന്നതാണെന്നും ഇതിനോട് യോജിക്കാനാകില്ലെന്നുമാണ് ആർഎസ്പിയുടെ നിലപാട്. മരട് ഫ്‌ളാറ്റ് വിഷയവുമായി ബന്ധപ്പെട്ട് കേരളത്തിലെ എം.പിമാർ പ്രധാനമന്ത്രിക്കയച്ച കത്തിൽ ആർഎസ്പി നേതാവ് എൻ.കെ പ്രേമചന്ദ്രൻ ഒപ്പിട്ടിരുന്നില്ല.
Read Also; മരട് ഫ്‌ളാറ്റ് പ്രശ്‌നം; കൈയൊഴിഞ്ഞ് ഫ്‌ളാറ്റ് നിര്‍മ്മാതാക്കളായ ആല്‍ഫാ വെഞ്ചേഴ്‌സ്
മുന്നൂറിലേറെ കുടുംബങ്ങളെ ബാധിക്കുന്ന വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടാണ് കേരളത്തിൽ നിന്നുള്ള 17 എം.പിമാർ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചത്. എന്നാൽ ഈ വിഷയത്തിലെ നിലപാടിൽ ഭിന്നതയുള്ളതിനാൽ എൻ.കെ പ്രേമചന്ദ്രൻ കത്തിൽ ഒപ്പു വയ്ക്കാൻ തയ്യാറായില്ല. ഇന്നത്തെ സർവകക്ഷിയോഗത്തിലും ആർഎസ്പി എതിർപ്പ് അറിയിക്കുമെന്നാണ് വിവരം. മരട് ഫ്‌ളാറ്റ് വിഷയത്തിൽ ഫ്‌ളാറ്റുടമകളെ സംരക്ഷിക്കണമെന്ന നിലപാടുമായി കോൺഗ്രസ് പ്രത്യക്ഷ സമരവുമായി രംഗത്തുള്ളപ്പോഴാണ് മുന്നണിയിൽ നിന്നു തന്നെ ഇതിനെതിരെ എതിർപ്പുയർന്നിരിക്കുന്നത്.
മരടിലെ അനധികൃത ഫ്ളാറ്റ് സമുച്ചയങ്ങൾ പൊളിക്കണമെന്ന സുപ്രിംകോടതി വിധിയെ അനുകൂലിച്ച് വി.എസ് അച്യുതാനന്ദൻ നേരത്തെ രംഗത്തെത്തിയിരുന്നു. രാജ്യത്തെ നിയമവ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് മരട് വിധിയെന്നും നിയമം ലംഘിച്ച് നിർമാണ പ്രവർത്തനങ്ങൾ നടത്തുന്ന നിർമാതാക്കളെ കരിമ്പട്ടികയിൽപ്പെടുത്തണമെന്നും വി.എസ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. നിയമത്തെ അനുസരിക്കുകയാണ് ചെയ്യേണ്ടത്.
ഇത്തരം നിർമാണങ്ങൾക്ക് വഴിവിട്ട് അനുമതി നൽകിയവർക്കെതിരെ നിയമനടപടി സ്വീകരിക്കണം. ഇതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥരും വിചാരണ ചെയ്യപ്പെടണം. ഇന്ന് നടക്കാനിരിക്കുന്ന സർവ്വകക്ഷി യോഗം ഇക്കാര്യങ്ങൾ പരിഗണിക്കണമെന്നും അച്യുതാനന്ദൻ ആവശ്യപ്പെട്ടു. മരടിലെ ഫ്ളാറ്റുകൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് സിപിഐഎം നിലപാട് തള്ളിയാണ് വി.എസ് ഇന്ന് കോടതി വിധിയെ അനുകൂലിച്ച് രംഗത്തെത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here