‘അനുചിതമായ പ്രവൃത്തി ഉണ്ടായിട്ടുണ്ടെങ്കിൽ നിരുപാധികം മാപ്പ് നൽകണം’; ടോം ജോസ് സുപ്രീംകോടതിയിൽ
മരടിലെ ഫ്‌ളാറ്റ് സമുച്ചയങ്ങൾ പൊളിക്കാൻ സംസ്ഥാന സർക്കാർ നടപടി തുടങ്ങിയെന്നും, പൊളിക്കൽ നടപടികൾക്ക് താൻ തന്നെ മേൽനോട്ടം വഹിക്കുമെന്നും ചീഫ് സെക്രട്ടറി സുപ്രീംകോടതിയിൽ. അനുചിതമായ പ്രവൃത്തിയുണ്ടായിട്ടുണ്ടെങ്കിൽ നിരുപാധികം മാപ്പുനൽകണം. വരുന്ന തിങ്കളാഴ്ച കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്നും ചീഫ് സെക്രട്ടറി ടോം ജോസ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടു.
കോടതിവിധി അതേപടി നടപ്പാക്കും. ആറുപേജ് സത്യവാങ്മൂലത്തിൽ ചീഫ് സെക്രട്ടറി ടോം ജോസ് വ്യക്തമാക്കുന്നത് ഇതാണ്. വിധി നടപ്പാക്കാൻ സർക്കാർ ബാധ്യസ്ഥം. കോടതിവിധി ലഭിച്ച ഉടൻ തന്നെ നടപടികൾ ആരംഭിച്ചിരുന്നു. മരട് മുനിസിപ്പാലിറ്റിയുമായി ആശയവിനിമയം നടത്തി, ഫ്‌ളാറ്റ് ഉടമകൾക്ക് നോട്ടിസ് നൽകി, പൊളിക്കുന്നതിനുള്ള ടെൻഡർ നടപടികൾക്ക് തുടക്കമിട്ടു തുടങ്ങി ഇതുവരെ സ്വീകരിച്ച നടപടികൾ വ്യക്തമാക്കുന്ന പന്ത്രണ്ട് രേഖകളും ചീഫ് സെക്രട്ടറി കോടതിയിൽ സമർപ്പിച്ചു.
തിങ്കളാഴ്ച ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് മരട് കേസ് പരിഗണിക്കുമ്പോൾ സോളിസിറ്റർ ജനറൽ തുഷാർ മേത്തയെ സംസ്ഥാന സർക്കാർ ഹാജരാക്കും. സോളിസിറ്റർ ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് മാപ്പ് അടക്കം അപേക്ഷിച്ചുകൊണ്ട് സത്യവാങ്മൂലം തയാറാക്കിയത്. തിങ്കളാഴ്ച സർക്കാരിന്റെ വാദങ്ങൾ കോടതി കണക്കിലെടുക്കുമോ എന്നാണ് ഇനി അറിയേണ്ടത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here