‘യുവാവ് പെൺകുട്ടിയെ പലപ്പോഴും ശല്യപ്പെടുത്തിയിരുന്നു; പരാതി ഒത്തുതീർപ്പാക്കിയത് രണ്ട് ദിവസങ്ങൾക്കു മുൻപ്’: കാക്കനാട് തീക്കൊളുത്തിക്കൊലയിൽ കൂടുതൽ വെളിപ്പെടുത്തലുകൾ
കാക്കനാട് അർധരാത്രി വീട്ടിൽ കയറി പെൺകുട്ടിയെ യുവാവ് തീക്കൊളുത്തിക്കൊന്ന സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ. യുവാവ് മരിച്ച പെൺകുട്ടിയുടെ അകന്ന ബന്ധു ആയിരുന്നുവെന്ന് ദേവികയുടെ അയൽവാസിയും കൗൺസിലറുമായ സ്മിത ട്വൻ്റിഫോറിനോടു പറഞ്ഞു. പെൺകുട്ടിയെ ശല്യം ചെയ്യുന്നു എന്ന് ചൂണ്ടിക്കാട്ടി വീട്ടുകാർ മുൻപ് പരാതി നൽകിയിരുന്നു. അത് കുറച്ചു ദിവസങ്ങൾക്കു മുൻപ് ഒത്തുതീർപ്പാക്കിയതാണെന്നും കൗൺസിലർ പറഞ്ഞു. അതിൻ്റെ വൈരാഗ്യമാണോ എന്നറിയില്ലെന്നും അവർ കൂട്ടിച്ചേർത്തു.
തങ്ങൾ ഓടിയെത്തുമ്പോൾ പെൺകുട്ടിയും യുവാവും പൊള്ളലേറ്റു കിടക്കുന്നതും മാതാവ് കരഞ്ഞ് നിലവിളിക്കുന്നതുമാണ് കണ്ടതെന്ന് അയൽവാസികൾ പറഞ്ഞു. ഇൻഫോ പാർക്ക് എസ്ഐയെ ഉടൻ വിവരമറിയിച്ചു. പയ്യനെ പൊലീസ് ജീപ്പിലും പെൺകുട്ടിയെ ആംബുലൻസിലും കൊണ്ടു പോയെന്നും അയൽവാസികൾ വെളിപ്പെടുത്തി.
പൊള്ളലേറ്റ പിതാവിന് കാര്യമായി പരുക്കു പറ്റിയുണ്ടെന്നാണ് വിവരം. അർധരാത്രി വാതിലിൽ മുട്ടു കേട്ട് അത് തുറന്ന പാടെ യുവാവ് പെട്രോൾ പിതാവിൻ്റെ ദേഹത്തേക്കൊഴിച്ച് തീക്കൊളുത്തി. ഉടൻ തന്നെ ഇയാൾ വീടിനുള്ളിൽ ഉള്ളവർക്ക് പരിക്കു പറ്റണ്ടെന്ന് കരുതി മുറ്റത്തേക്കിറങ്ങി. ഈ അവസരം മുതലെടുത്താണ് യുവാവ് വീടിനുള്ളിലേക്ക് കയറുന്നത്. തുടർന്ന് സ്വയം തീക്കൊളുത്തിയ ഇയാൾ പെൺകുട്ടിയെ കടന്ന് പിടിക്കുകയായിരുന്നു. ഈ കാഴ്ച കണ്ട അമ്മ പുറത്തിറങ്ങി നിലവിളിച്ച് ആളെക്കൂട്ടുകയായിരുന്നു.
വീട്ടിൽ നിന്ന് കൊണ്ടു പോകുമ്പോൾ തന്നെ പെൺകുട്ടി മരിച്ചിരുന്നു. മിധുൻ ആശുപത്രിയിലേക്കുള്ള യാത്രക്കിടെയാണ് മരണപ്പെട്ടത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here