കാസർഗോഡ് കലക്ട്രേറ്റ് താൽക്കാലിക ജീവനക്കാരിയെ ഭർത്താവ് കൊന്ന് പുഴയിൽ കെട്ടിതാഴ്ത്തിയതായി സംശയം
കാസർഗോഡ് കലക്ട്രേറ്റിലെ താൽക്കാലിക ജീവനക്കാരിയെ കൊന്ന് പുഴയിൽ കെട്ടിതാഴ്ത്തിയതായി സംശയം.യുവതിയെ ഭർത്താവ് തന്നെ കൊലപ്പെടുത്തി പുഴയിൽ കെട്ടി താഴ്ത്തി എന്നാണ് സംശയിക്കപ്പെടുന്നത്. കാസർഗോഡ് ചന്ദ്രഗിരി പുഴയിൽ തെക്കിൽ പാലത്തിനോട് ചേർന്ന് പോലീസ് തെരച്ചിൽ നടത്തുകയാണ്.
കാസർഗോഡ് കലക്ട്രേറ്റിലെ താൽക്കാലിക ജീവനക്കാരിയായ കൊല്ലം കുണ്ടറ സ്വദേശി പ്രമീളയാണ് കൊല്ലപ്പെട്ടത്.കഴിഞ്ഞ സെപ്റ്റംബർ 19 ന് രാത്രി മുതൽ പ്രമീളയെ കാണാതായെന്ന് ഭർത്താവ് പോലീസിൽ പരാതി നൽകുകയായിരുന്നു.തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കണ്ണൂർ ആലക്കോട് സ്വദേശിയായ ഭർത്താവ് സെൽജോ കൊലപാതകം സംബന്ധിച്ച് മൊഴി നൽകിയത്. വീട്ടിൽ വച്ച് വഴക്കിനിടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നും മൃതദേഹം പുഴയിൽ താഴ്ത്തിയെന്നുമാണ് സെൽജോ പോലീസിന് മൊഴി നൽകിയത്.
ഓട്ടോറിക്ഷ ഡ്രൈവറാണ് സെൽജോ. പ്രമീളയെ കൊലപ്പെടുത്തിയ ശേഷം ശരീരത്തിൽ കല്ലുകെട്ടി ചാക്ക് കൊണ്ട് പൊതിഞ്ഞ് പുഴയിൽ താഴ്ത്തിയെന്നാണ് സെൽജോ മൊഴി നൽകിയിട്ടുള്ളത്.
11 വർഷം മുൻപ് വിവാഹിതരായ ഇരുവരും കാസർഗോഡ് പന്നിപ്പാറയിലെ വാടക വീട്ടിൽ താമസിച്ചു വരികയായിരുന്നു. സെൽജോ-പ്രമീള ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്.സ്ഥലത്ത് പോലിസും ഫയർഫോഴ്‌സും ചേർന്ന് തെരച്ചിൽ പുരോഗമിക്കുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here