മരട് ഫ്‌ളാറ്റ് പൊളിക്കൽ; സ്‌ഫോടക വസ്തുവായി ഉപയോഗിക്കുന്നത് എമൽഷൻ

മരടിലെ ഫ്‌ളാറ്റുപൊളിക്കൽ നടപടികൾ സ്‌ഫോടക വസ്തുക്കളുടെ വിശദമായ രൂപരേഖ തയാറാക്കിയതിനു ശേഷം മാത്രം. അതേസമയം, രൂപരേഖ തയാറാക്കുന്നതിനായി കമ്പനികൾക്ക് നൽകിയ സമയം 10 ദിവസമാണ്. എന്നാൽ, സ്‌ഫോടക രൂപരേഖ നേരത്തെ തയാറാക്കി നൽകുന്ന പക്ഷം തുടർ നടപടികൾ പെട്ടെന്ന് ഉടൻ ആരംഭിക്കാനാണ് അധികൃതരുടെ തീരുമാനം.
‘അമോണിയം നൈട്രേറ്റ്’ പ്രധാന ഘടകമായ എമൽഷൻ സ്ഫോടകവസ്തുക്കളാണ് ഫ്‌ളാറ്റ് തകർക്കാനായി ഉപയോഗിക്കുക. ദ്വാരത്തിൽ സ്ഫോടകവസ്തുവിന്റെ ഒരു ‘കാട്രിഡ്ജ്’ വെക്കണമെന്നാണ് കരുതുന്നത്. ഒരു കാട്രിഡ്ജിൽ 125 ഗ്രാം സ്ഫോടകവസ്തുവാണ് ഉണ്ടാവുക. ഇതിനൊപ്പം ഒരു ഡിറ്റണേറ്ററും (കത്തിക്കാനുള്ള വസ്തു) വേണം. ഫ്‌ളാറ്റിന്റെ ഒരു തൂണിൽ നിരവധി ദ്വാരങ്ങൾ മാലപോലെ ഉണ്ടാക്കും. ടൈമർ ഉപയോഗിച്ച് മൈക്രോ സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് സ്ഫോടനം നടത്താൻ ഉദ്ദേശിക്കുന്നത്. താഴെ നിന്ന് അഞ്ച് നിലകൾ വരെയാണ് സ്ഫോടനം നടത്തുക. പൊട്ടിത്തെറിയുടെ അവശിഷ്ടങ്ങൾ വശങ്ങളിലേക്ക് തെറിക്കാതിരിക്കാൻ ജിയോ നെറ്റുകൾ ഉപയോഗിക്കും.
സ്‌ഫോടന നടപടികൾ പൂർത്തിയാകുന്ന പക്ഷം കമ്പനികൾ കളക്ടറിൽനിന്ന് എൻഒസി നടപടികൾ കൃത്യമായി പാലിക്കണം. ബ്ലാസ്റ്റേഴ്സും (മൈൻസ് ഡയറക്ടറേറ്റിന്റെ ലൈസൻസുള്ളയാൾ) ഷോട്ട് ഫയററുമാണ് (പെസോയുടെ ലൈസൻസുള്ളയാൾ) സ്ഫോടനച്ചുമതല നിർവഹിക്കുക.
‘ആൽഫ സെറീനി’ന്റെ രണ്ട് ടവറുകൾ പൊളിക്കാൻ ‘വിജയ് സ്റ്റീൽസി’ (ചെന്നൈ)നെയും ‘ഹോളി ഫെയ്ത്ത് എച്ച്.ടു.ഒ.’, ‘ഗോൾഡൻ കായലോരം’, ‘ജെയിൻ കോറൽകോവ്’ എന്നിവ പൊളിക്കാൻ ‘എഡിഫിസ് എൻജിനിയേഴ്സി’ (മുംബൈ)നെയുമാണ് നിയോഗിക്കാൻ സാങ്കേതിക സമിതി ശുപാർശ ചെയ്തിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here