മരട്: ഫ്‌ളാറ്റ് ഉടമ പോൾ രാജ് ഇന്ന് ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാവില്ല
മരടിലെ ഫ്‌ളാറ്റ് നിർമാണത്തിലെ ക്രമക്കേട് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന് മുന്നിൽ ഇന്ന് അൽഫാ വെഞ്ചെഴ്‌സ് ഉടമ പോൾ രാജ് ഹാജരാവില്ല. ചോദ്യം ചെയ്യലിന് ഹാജരാവാൻ പോൾ രാജിന് ക്രൈം ബ്രാഞ്ച് നോട്ടീസ് നൽകിയിരുന്നു. പോൾ രാജ് ജില്ലാ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്.
മറ്റ് ഫ്‌ളാറ്റ് നിർമാതാക്കൾക്കും അന്വേഷണ സംഘം നോട്ടീസ് നൽകിയിട്ടുണ്ട്. അതേസമയം, ഫ്‌ളാറ്റുകൾ പൊളിക്കാനായി രണ്ട് ദിവസത്തിനകം കരാർ നിശ്ചയിച്ച കമ്പനികൾക്ക് കൈമാറും.
Read also: മരട് ഫ്‌ളാറ്റ് വിഷയം: നഷ്ടപരിഹാരം നൽകേണ്ടവരുടെ ആദ്യ പട്ടിക സർക്കാറിന് കൈമാറി
ജയിൻ ഫ്ളാറ്റ് ഉടമ സന്ദീപ് മേത്താ, ഹോളി ഫെയ്ത്തിന്റെ നിർമാതാവ് സാനീ ഫ്രാൻസീസ്, എന്നിവരോടും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാവാൻ ആവശ്യപ്പെട്ടുണ്ട്. എന്നാൽ ചോദ്യം ചെയ്യലിന് ഹാജരാവാനുള്ള നോട്ടീസ് ലഭിച്ചതോടെ ഇവർ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. അതേസമയം ഫ്ളാറ്റുകൾ കമ്പനികൾക്ക് കൈമാറുന്ന കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാക്കുമെന്ന് സബ് കളക്ടർ സ്നേഹിൽകുമാർ അറിയിച്ചു.
സന്ദീപ് മേത്തയോട് വരുന്ന 17 ാംതിയതിയും സാനീ ഫ്രാൻസീസിനോട് 21ാം തിയതിയുമാണ് ഹാജരാവാൻ ക്രൈം ബ്രാഞ്ചിന്റെ നിർദേശം. വ്യാപകമായി കായൽ കൈയേറിയാണ് ഫ്ളാറ്റുകൾ നിർമ്മിച്ചിരിക്കുന്നതെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.
നിർമ്മാണ സമയത്തെ രേഖകളും ക്രൈം ബ്രാഞ്ച് പിടിച്ചെടുത്തിരുന്നു. കൂടാതെ വിവാദ നിർമാണത്തിന് അനുമതി നൽകിയ പഴയ പഞ്ചായത്ത് സെക്രട്ടറിയെയും അന്വേഷണ സംഘം ചോദ്യം ചെയ്തു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലായിരിക്കും ഫ്ളാറ്റ് നിർമാതാക്കളെ ചോദ്യം ചെയ്യുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here