ഐഎൻഎക്‌സ് മീഡിയ കേസ്; പി.ചിദംബരത്തെ ഈ മാസം ഇരുപത്തിനാല് വരെ ഇഡി കസ്റ്റഡിയിൽ വിട്ടു
ഐഎൻഎക്‌സ് മീഡിയയുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ പി. ചിദംബരത്തെ ഈ മാസം ഇരുപത്തിനാല് വരെ ഇഡി കസ്റ്റഡിയിൽ വിട്ടു. ഡൽഹി റോസ് അവന്യു കോടതിയുടേതാണ് നടപടി. വീട്ടിൽ നിന്നുള്ള ഭക്ഷണം അനുവദിക്കണം തുടങ്ങി ചിദംബരത്തിന്റെ ആവശ്യങ്ങളെ സോളിസിറ്റർ ജനറൽ തുഷാർ മേത്ത എതിർത്തില്ല. എന്നാൽ, എസി റൂമോ പ്രത്യേക സെല്ലോ അനുവദിക്കാനാകില്ലെന്നും വ്യക്തമാക്കി.
ഇന്നലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണസംഘം തിഹാർ ജയിലിലെത്തി ചിദംബരത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഇതേത്തുടർന്നാണ് ഇന്ന് ഡൽഹി റോസ് അവന്യു കോടതിയിൽ ഹാജരാക്കിയത്. പതിനഞ്ച് ദിവസത്തെ കസ്റ്റഡി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടെങ്കിലും കോടതി ഏഴു ദിവസം മാത്രം അനുവദിക്കുകയായിരുന്നു. കസ്റ്റഡിയിൽ വിടുന്നതിനെ ചിദംബരത്തിന്റെ അഭിഭാഷകൻ കപിൽ സിബൽ എതിർത്തു. ചോദ്യംചെയ്യലിന് തയാറെന്ന് മുൻപ് അറിയിച്ചെങ്കിലും പല ന്യായങ്ങൾ പറഞ്ഞു ഇ.ഡി പിന്മാറി. ഇപ്പോൾ സിബിഐ കേസിലെ ജുഡീഷ്യൽ കസ്റ്റഡി അവസാനിക്കുന്നത് വരെ ഇ.ഡി നോക്കിയിരുന്നുവെന്നും കപിൽ സിബൽ ആരോപിച്ചു.
അതേസമയം, ഇ.ഡി കസ്റ്റഡിയിൽ വിട്ടാൽ സിബിഐ ആസ്ഥാനത്ത് പാർപ്പിക്കണമെന്ന് ചിദംബരം ആവശ്യപ്പെട്ടു. വീട്ടിൽ നിന്നുള്ള ഭക്ഷണം, മതിയായ സുരക്ഷ, പാശ്ചാത്യ ടോയ്‌ലറ്റ് തുടങ്ങിയവ അനുവദിക്കണമെന്ന ആവശ്യത്തെ സോളിസിറ്റർ ജനറൽ തുഷാർ മേത്ത എതിർത്തില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here