ബോറിസ് ജോൺസന് തിരിച്ചടി; ഇ.യു വിടുന്നതിന് മൂന്ന് മാസ സാവകാശം ആവശ്യപ്പെടാനുള്ള ബിൽ പാർലമെന്റിൽ പാസാക്കി
ബ്രെക്‌സിറ്റ് വിഷയത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന് തിരിച്ചടി. യൂറോപ്യൻ യൂണിയൻ വിടുന്നതിന് മൂന്ന് മാസ സാവകാശം ആവശ്യപ്പെടാൻ ബോറിസ് ജോൺസനെ നിർബന്ധിതനാക്കുന്ന ബിൽ ബ്രിട്ടീഷ് പാർലമെന്റ് പാസാക്കി.
മുൻ കൺസർവേറ്റീവ് എംപി ഒലിവർ ലറ്റ്‌വിൻ മുന്നോട്ട് വെച്ച ബിൽ ബ്രിട്ടീഷ് പാർലമെന്റിലെ വിവിധ പ്രതിപക്ഷ കക്ഷികൾ ഒന്നിച്ച് പിന്തുണക്കുകയായിരുന്നു. 306 നെതിരെ 322 വോട്ടുകളുടെ പിന്തുണയിലാണ് പുതിയ നിയമം പാസായത്.
ഇതോടെ ബ്രെക്‌സിറ്റ് സംബന്ധിച്ച് പ്രധാനമന്ത്രി ബോറിസ് ജോൺസൻ കൊണ്ടുവന്ന പുതിയ കരാരിന്റെ ഭാവി അനിശ്ചിതത്തിലായി. പ്രധാനമന്ത്രി മുന്നോട്ട് വെക്കുന്ന പുതിയ ബിൽ തിങ്കഴാഴ്ച്ചയായിരിക്കും പാർലമെന്റ് പരിഗണിക്കുക.
കഴിഞ്ഞ ദിവസമാണ് ബെൽജിയം തലസ്ഥാനമായ ബ്രസൽസിൽ യൂറോപ്യൻ യൂണിയൻ നേതാക്കളുമായി ബോറിസ് ജോൺസൻ നടത്തിയ കൂടിക്കാഴ്ച്ചയിൽ പുതിയ കരാരിന് ധാരണയായത്. എന്നാൽ, ബ്രിട്ടീഷ് പാർലമെന്റിന്റെയും യൂറോപ്യൻ യൂണിയൻ പാർലമെന്റിന്റെയും അംഗീകാരം ലഭിച്ചാൽ മാത്രമേ പുതിയ കരാറിന് നിയമപ്രാബല്യം ലഭിക്കുമായിരുന്നുള്ളൂ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here