കോതമംഗലം പള്ളിയിലേക്ക് ഓർത്തഡോക്‌സ് വിഭാഗമെത്തി; പ്രദേശത്ത് സംഘർഷാവസ്ഥ

യാക്കോബായ-ഓർത്തഡോക്‌സ് വിഭാഗങ്ങൾ തമ്മിൽ പളളിത്തർക്കം നിലനിൽക്കുന്ന കോതമംഗലം മാർത്തോമാ ചെറിയ പളളിയിൽ കോടതി ഉത്തരവ് നടപ്പാക്കാൻ നീക്കം. ഓർത്തഡോക്‌സ് വിഭാഗത്തിലെ തോമസ് പോൾ റമ്പാന്റെ നേതൃത്വത്തിൽ വൈദികരുടെയും വിശ്വാസികളുടെയും
സംഘം പള്ളിയിലേക്കെത്തി. എന്നാൽ ഓർത്തഡോക്‌സ് വിഭാഗത്തെ പള്ളിയിൽ പ്രവേശിപ്പിക്കില്ലെന്ന ഉറച്ച നിലപാടിലാണ് യാക്കോബായ പക്ഷം.
പള്ളിക്ക് മുന്നിൽ യാക്കോബായ വിഭാഗം പ്രതിഷേധിക്കുകയാണ്. ശവപ്പെട്ടിയുമേന്തിയാണ് പ്രതിഷേധം. പ്രദേശത്ത് വൻ പൊലീസ് സന്നാഹം തമ്പടിച്ചിട്ടുണ്ട്. ശക്തമായ സുരക്ഷയാണ് പള്ളി പരിസരത്ത് ഒരുക്കിയിരിക്കുന്നത്.
കോതമംഗലം മാർത്തോമാ ചെറിയ പളളിയിൽ 1934 ലെ ഭരണഘടന നടപ്പാക്കണമെന്നാണ് കോടതി ഉത്തരവ്. തോമസ് പോൾ റമ്പാനും വിശ്വാസികൾക്കും പൊലീസ് സുരക്ഷ ഒരുക്കണമെന്നും നിർദേശിച്ചിരുന്നു. ആലുവ എഎസ്പിയുടെ നേതൃത്വത്തിൽ അഞ്ഞുറോളം പൊലീസുകാരെയാണ് പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത്. നേരത്തേ മൂന്നുതവണ തോമസ് പോൾ റമ്പാന്റെ നേതൃത്വത്തിൽ ഓർത്തഡോക്‌സ് വിഭാഗം പളളിയിൽ പ്രവേശിക്കാൻ എത്തിയെങ്കിലും വിശ്വാസികൾ തടഞ്ഞിരുന്നു.
രണ്ടാഴ്ച മുൻപ് ഇരുവിഭാഗവും തമ്മിലുണ്ടായ സംഘർവും ഉണ്ടായി. കോടതി വിധി നടപ്പാക്കാനുള്ള നീക്കത്തെ പ്രതിരോധിക്കാൻ ഇന്നലെ രാത്രി മുതൽ നൂറുകണക്കിന് യാക്കോബായ വിശ്വാസികൾ പള്ളിയിൽ എത്തി. പള്ളി വിട്ടു നൽകാൻ തയ്യാറല്ലെന്ന നിലപാടിലാണ് വിശ്വാസികൾ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here