പാലാരിവട്ടം മേൽപാലം അഴിമതിക്കേസ്: ടിഒ സൂരജ് ഉൾപ്പെടെ മൂന്ന് പ്രതികളുടെ റിമാന്റ് കാലാവധി നീട്ടി

പാലാരിവട്ടം മേൽപാലം അഴിമതിക്കേസിൽ മുൻ പൊതുമരാമത്ത് സെക്രട്ടറി ടിഒ സൂരജ് ഉൾപെടെയുള്ള മൂന്ന് പ്രതികളുടെയും റിമാന്റ് കാലാവധി നവംബർ 14 വരെ നീട്ടി. മുവാറ്റുപുഴ വിജിലൻസ് കോടതിയുടെതാണ് നടപടി.
ഒന്നാം പ്രതി കരാർ കമ്പനി എംഡി സുമീത് ഗോയൽ, രണ്ടാം പ്രതിയും കേരള റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡവലപ്‌മെൻറ് കോർപറേഷൻ അസി. ജനറൽ മാനേജരുമായ എംടി തങ്കച്ചൻ, നാലാം പ്രതിയും പൊതുമരാമത്ത് മുൻ സെക്രട്ടറിയുമായ ടിഒ സൂരജ് എന്നിവരെയാണ് ഇന്ന് കോടതിയിൽ ഹാജരാക്കിയത്.
Read Also: പാലാരിവട്ടം അഴിമതിക്കേസിൽ അന്വേഷണം ഇഴയുന്നു; ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യുന്നതിൽ തീരുമാനമായില്ല
അതേ സമയം പാലാരിവട്ടം മേൽപാലം അഴിമതി കേസിൽ മുൻ പൊതുമരാമത്ത് സെക്രട്ടറി ടിഒ സൂരജ് ഉൾപ്പെടെയുള്ള മൂന്ന് പ്രതികളുടെയും ജാമ്യാപേക്ഷ ഹൈക്കോടതി അൽപസമയത്തിനകം പരിഗണിക്കും. അറസ്റ്റ് ചെയ്ത് 60 ദിവസം പിന്നിട്ടതോടെ സ്വാഭാവിക ജാമ്യം വേണമെന്ന് പ്രതികൾ കോടതിയിൽ ആവശ്യപ്പെടും. മൂന്നാം പ്രതി ബെന്നി പോളിന് ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.