ശബരിമല പുനഃപരിശോധനാ ഹര്‍ജി; സുപ്രിംകോടതി വിധിയിലെ പ്രധാന പരാമര്‍ശങ്ങള്‍ വിശദമായി
ശബരിമല പുനഃപരിശോധനാ ഹര്‍ജികള്‍ ഏഴംഗ വിശാലബെഞ്ചിലേക്ക്. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെയാണ് സുപ്രിംകോടതി ഭരണഘടനാ ബെഞ്ചിന്റെ തീരുമാനം. ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡും ആര്‍ എഫ് നരിമാനും വിയോജിച്ചു. ശബരിമല യുവതീപ്രവേശനത്തിന് പുറമേ മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശനം അടക്കം വിശ്വാസ വിഷയങ്ങള്‍ വിശാലബെഞ്ച് പരിഗണിക്കും. അതേസമയം, യുവതീപ്രവേശന വിധി സുപ്രിംകോടതി സ്റ്റേ ചെയ്തില്ല.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ്, ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കര്‍, ഇന്ദു മല്‍ഹോത്ര എന്നിവരാണ് ഭൂരിപക്ഷ വിധിയെഴുതിയത്. ശബരിമല യുവതീപ്രവേശന വിഷയം വിശ്വാസവും വിവിധ മതവിഭാഗങ്ങളുടെ ആചാരങ്ങളുമായി ബന്ധപ്പെട്ട് ഗൗരവമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ടെന്ന് ഭരണഘടനാ ബെഞ്ച് നിരീക്ഷിച്ചു. മതപരമായ വിഷയങ്ങളില്‍ വിശാലമായ ചര്‍ച്ചയും പരിശോധനയും ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി.
1954 ലെ ശിരൂര്‍ മഠം കേസിലെ വിധിയും സുപ്രിംകോടതി വിധിപ്രസ്താവത്തില്‍ പരാമര്‍ശിച്ചു. മതമെന്നത് അതുമായി ബന്ധപ്പെട്ട അനിവാര്യമായ എല്ലാ ആചാരങ്ങളും ആരാധനാക്രമങ്ങളും ഉള്‍പ്പെട്ടതാണെന്നായിരുന്നു ശിരൂര്‍ മഠ കേസിലെ കോടതി നിരീക്ഷണം.
വിശാലാബെഞ്ചിന് വിടാനുള്ള തീരുമാനത്തില്‍ വിയോജിച്ച ജസ്റ്റിസ് ആര്‍.എഫ്. നരിമാന്‍, ശബരിമല വിധിക്കെതിരെ നടന്ന പ്രതിഷേധങ്ങളെ വിമര്‍ശിച്ചു. മുസ്ലിം, പാഴ്‌സി സ്ത്രീകളുടെ വിഷയം ശബരിമലയുമായി കൂട്ടിക്കുഴയ്‌ക്കേണ്ടതില്ലെന്നും നിലപാടെടുത്തു. അതേസമയം, 2018 സെപ്റ്റംബര്‍ 28ലെ യുവതീപ്രവേശന വിധി സ്റ്റേ ചെയ്തില്ല. അന്‍പതിയാറ് പുനഃപരിശോധനാ ഹര്‍ജികള്‍ അടക്കം പരിഗണിച്ചാണ് സുപ്രിംകോടതിയുടെ സുപ്രധാന തീരുമാനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here