അനധികൃതമായി നെൽവയലും തോടും നികത്തിയ കേസ്; ബിവീവേഴ്‌സ് ചർച്ച് ഉടമക്കെതിരെ പത്തനംതിട്ട ജില്ലാ കളക്ടർ കോടതിയലക്ഷ്യ നടപടിക്കൊരുങ്ങുന്നു

ബിവീവേഴ്‌സ് ചർച്ചിന്റെ ഉടമസ്ഥതയിലുള്ള മെഡിക്കൽ കോളജിനു വേണ്ടി തിരുവല്ല കുറ്റിപ്പുഴയിലെ നെൽവയലും തോടും നികത്തിയ കേസിൽ കെപി യോഹന്നാനെതിരെ പത്തനംതിട്ട ജില്ലാ കളക്ടർ കോടതിയലക്ഷ്യ നടപടിക്കൊരുങ്ങുന്നു. ഒന്നര ഹെക്ടർ സ്ഥലത്തെ നെൽവയലും തോടും നികത്തിയത് പൂർവസ്ഥിതിയിലാക്കാൻ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ കോടതി ഉത്തരവ് നടപ്പാക്കാത്ത സാഹചര്യത്തിലാണ് കളക്ടർ നടപടിക്കൊരുങ്ങുന്നത്.
കഴിഞ്ഞ ഡിസംബറിലാണ് പത്തനംതിട്ട ജില്ലാ കളക്ടർ ഗിരിജ കുമാരി നെൽവയലും തോടും പൂർവസ്ഥിതിയിലാക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നത്. അനധികൃതമായി നിലം നികത്തിയതായും പ്രദേശത്തെ തോടിന്റെ ഗതിമാറ്റിയതായി കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി. ഇതിനായി നാൽപ്പത്തി അഞ്ച് ദിവസം സമയം അനുവദിച്ചിരുന്നെങ്കിലും നടപടി ഉണ്ടായില്ല. ഇതിനിടെ കെപി യോഹന്നാൻ സമർപ്പിച്ച ഹർജി തള്ളിയ ഹൈക്കോടതി കളക്ടറുടെ ഉത്തരവ് ശരിവച്ചു. നെൽവയലും തോടും 2008നു ശേഷമാണ് നികത്തിയതെങ്കിൽ പൂർവസ്ഥിതിയിലാക്കണമെന്നായിരുന്നു നിർദേശം.
എന്നാൽ, വിധി നടപ്പായില്ല. ഇതിനിടെ നാട്ടുകാർ ഉൾപ്പെടെ പ്രതിഷേധവുമായി രംഗത്ത് എത്തുകയും ജില്ലാ കളക്ടർക്ക് വീണ്ടും പരാതി നൽകുകയും ചെയ്തു. ഇതേ തുടർന്നാണ് കോടതിയലക്ഷ്യ നടപടിയുമായി നീങ്ങാൻ കളക്ടർ തീരുമാനിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് നിയമോപദേശം തേടിയ കളക്ടർക്ക് എജി അനുമതി നൽകുകയും ചെയ്തു. ഉടൻ തന്നെ കെപി യോഹന്നാൻ നേതൃത്വം നൽകുന്ന ഗോസ്പൽ ഓഫ് ഏഷ്യയ്ക്ക് നോട്ടീസ് അയക്കാനാണ് തീരുമാനം.
മുൻപ് കുറ്റിപ്പുഴയ്ക്ക് സമീപമുള്ള ആശുപത്രി നിലനിന്നിരുന്ന സ്ഥലം വിശാലമായ പാടശേഖരമായിരുന്നു. ഇത് നികത്തിയായിരുന്നു ആശുപത്രി നിർമാണം. അനധികൃതമായി പാടശേഖരം നികത്തി നികത്തി നിർമിച്ച ആശുപത്രിക്കെതിരെ നാട്ടുകാർ തുടക്കം മുതൽ പ്രതിഷേധത്തിലാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here