അസമിൽ സിആർപിഎഫ് വെടിവയ്പ്; മൂന്ന് മരണം
അസമിൽ പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രക്ഷോഭത്തിന് നേരെ സിആർപിഎഫ് വെടിവയ്പ്. മൂന്ന്
പേർ മരിച്ചു. കൊല്ലപ്പെട്ടവരിൽ ഒരാൾ ധിപഞ്ചൻ ദാസ് എന്ന യുവാവാണെന്ന് തിരിച്ചറിഞ്ഞു. നിരോധനാജ്ഞ ലംഘിച്ച് തെരുവിലിറങ്ങിയവർക്ക് നേരെയാണ് വെടിവയ്പുണ്ടായത്. നിരവധി പ്രക്ഷോഭകർക്ക് പരുക്കേറ്റിട്ടുണ്ട്. അതിനിടെ ബിജെപി എംഎൽഎ ബിനോദ് ഹസാരികയുടെ വീടിന് പ്രക്ഷോഭകർ തീവച്ചു.
കഴിഞ്ഞ ദിവസം കേന്ദ്ര സഹമന്ത്രിയുടെ വീടിന് നേരെ അക്രമം നടത്തിയ പ്രതിഷേധക്കാർക്ക് നേരെയുണ്ടായ വെടിവയ്പിൽ എട്ട് പേർക്ക് പരുക്കേറ്റിരുന്നു. ഇതിൽ രണ്ടു പേരുടെ നില ഗുരുതരമാണെന്നും റിപ്പോർട്ടുണ്ട്. ഇതേതുടർന്ന് കർഫ്യൂ ഏർപ്പെടുത്തിയെങ്കിലും നിരവധി പേർ ഇന്നും പ്രതിഷേധവുമായി തെരുവിലിറങ്ങുകയായിരുന്നു.
അതേസമയം, മേഘാലയയിലും ഇൻറർനെറ്റ് വിച്ഛേദിച്ചു. അസമിലെ പത്ത് ജില്ലകളിൽ ഇൻറർനെറ്റ് ബന്ധം വിഛേദിച്ചത് 48 മണിക്കൂർ കൂടി നീട്ടിയിട്ടുണ്ട്. ശക്തമായ പ്രക്ഷോഭങ്ങളെ തുടർന്ന് വടക്കുകിഴക്കൻ ഇന്ത്യയിൽ ട്രെയിൻ വ്യോമഗതാഗതം തടസപ്പെട്ടു. ജനങ്ങൾ ശാന്തരാകണമെന്ന് അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ ജനങ്ങളോട് അഭ്യർഥിച്ചു. അസമിലെ ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്ന് ഉറപ്പ് നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
story highlights- assam, citizenship amendment bill, CRPF, fire
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here