ജനസംഖ്യ രജിസ്റ്റർ എൻആർസിയിലേക്കുള്ള ആദ്യ ചവിട്ടുപടി: ഒവൈസി
ദേശീയ പൗരത്വ രജിസ്റ്ററിലേക്കുള്ള (എൻആർസി) ആദ്യ ചവിട്ടുപടിയാണ് ദേശീയ ജനസംഖ്യ രജിസ്റ്ററെന്ന് (എൻപിആർ) എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. അമിത് ഷാ രാജ്യത്തെ എന്തിനാണ് തെറ്റിദ്ധരിപ്പിക്കുന്നതെന്നും ഒവൈസി വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ ചോദിച്ചു.
1955-ലെ പൗരത്വ നിയമപ്രകാരമാണ് അവർ എൻപിആർ നടപ്പാക്കുന്നത്. അപ്പോൾ അതിന് എൻആർസിയുമായി ബന്ധമില്ലേയെന്നും എന്തുകൊണ്ടാണ് അമിത് ഷാ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്നതെന്നുമാണ് ഉവൈസി ചോദിക്കുന്നത്.
‘അമിത് ഷാ സാഹേബ്, സൂര്യൻ കിഴക്കുദിക്കുന്നിടത്തോളം ഞങ്ങൾ സത്യം പറഞ്ഞുകൊണ്ടേയിരിക്കും. ദേശീയ ജനസംഖ്യാ രജിസ്റ്റർ എന്‍ആര്‍സിയിലേക്കുള്ള ആദ്യ ചവിട്ടുപടിയാണ്. 2020 ഏപ്രിലിൽ സർവേ നടപ്പാകുമ്പോൾ രേഖകൾ അധികൃതർ ആവശ്യപ്പെടും. എൻആർസി തന്നെയാകും അവസാന പട്ടിക.’
അതേസമയം കേന്ദ്രസർക്കാറിന്റെ ലക്ഷ്യങ്ങളൊന്നും മാറിയിട്ടില്ലെന്നും ജനങ്ങളെ തെറ്റിധരിപ്പിക്കാനാണ് ശ്രമമെന്നും ശശി തരൂർ ട്വീറ്റ് ചെയ്തിരുന്നു. എൻആർസി ആവശ്യമില്ലാത്ത സംസ്ഥാനങ്ങൾ ഇതിൽ സഹകരിക്കരുത്. മാധ്യമപ്രവർത്തകനും രാഷ്ട്രീയ നീരിക്ഷകനുമായ ശിവം വിജ് എൻപിആറിനെതിരെ പങ്കുവച്ച ട്വീറ്റ് സഹിതമാണ് തരൂരിന്റെ പ്രതികരണം.
ഇന്നലെ ദേശീയ ജനസംഖ്യ രജിസ്റ്റർ പരിഷ്‌കരിക്കാൻ കേന്ദ്ര മന്ത്രിസഭാ തീരുമാനിച്ചിരുന്നു. എൻപിആറിനും 2021ലെ സെൻസസ് നടപടികൾക്കും യോഗം അംഗീകാരം നൽകി. നടപടികൾ പൂർത്തികരിക്കുന്നതിന് ആവശ്യമായ രേഖകളുടെ കാര്യത്തിലും ധാരണയിലെത്തി. അസം ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വിവരശേഖരണം നടത്താനാണ് തീരുമാനം.
എൻപിആറും എൻആർസിയും തമ്മിൽ ബന്ധമില്ലെന്ന് മന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു. എൻആർസിക്കുള്ള വിവരശേഖരണത്തിനായാണ് സെൻസസിൽ നിന്ന് വേറിട്ട് എൻപിആർ വിവരശേഖരം എന്ന ആക്ഷേപം നിലനിൽക്കെ ആണ് സർക്കാർ തീരുമാനം. നേരത്തെ കേരളവും പശ്ചിമ ബംഗാളും എൻപിആർ നടപടികൾ നിർത്തിവച്ചിരുന്നു. ഒരു തരത്തിലും സഹകരിക്കില്ലെന്നാണ് സംസ്ഥാനങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്.
nrc, npr, asasuddin owaisi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here