കേന്ദ്രവിഹിതം ലഭിച്ചില്ല; ആറു മാസമായി ശമ്പളം മുടങ്ങി: സംസ്ഥാനത്ത് തൊഴിലുറപ്പ് പദ്ധതി പ്രതിസന്ധിയിൽ
സംസ്ഥാനത്തു കഴിഞ്ഞ ആറു മാസമായി വേതനം മുടങ്ങി തൊഴിലുറപ്പ് പദ്ധതി പ്രതിസന്ധിയില്‍. കേന്ദ്ര വിഹിതമായ 1114 കോടി രൂപ ലഭിക്കാതായതോടെയാണിത്. ജോലി ചെയ്ത ഇനത്തില്‍ മാത്രം 898 കോടി രൂപയാണു ലഭിക്കാനുള്ളത്. ഫണ്ട് നല്‍കണമെന്ന് നിരവധി തവണ സംസ്ഥാന സര്‍ക്കാര്‍ രേഖാമൂലം ആവശ്യപ്പെട്ടുവെങ്കിലും ഫണ്ടു നല്‍കാന്‍ കേന്ദ്രം തയാറായിട്ടില്ല.
അവിദഗ്ധ തൊഴിലാളികള്‍ക്ക് തൊഴില്‍ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനു വേണ്ടിയാണു മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി നടപ്പാക്കിയത്. എന്നാല്‍ കഴിഞ്ഞ ആറുമാസമായി സംസ്ഥാനത്ത് ജോലി ചെയ്ത തൊഴിലാളികള്‍ക്ക് വേതനം നല്‍കുന്നില്ല. 2019 ജൂലൈ 18നാണ് അവസാനമായി കേന്ദ്രം ഫണ്ട് നല്‍കിയത്. കഴിഞ്ഞ ആറുമാസമായി വേതനമില്ലാതെ പണിയെടുക്കേണ്ട അവസ്ഥയിലാണ് തൊഴിലാളികള്‍.
ജോലി ചെയ്താല്‍ 15 ദിവസത്തിനകം വേതനം നല്‍കണമെന്നാണ് ചട്ടം. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനം നിരവധി തവണ കേന്ദ്രത്തിനു കത്തയച്ചെങ്കിലും പ്രയോജനമുണ്ടായില്ല. പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് 2019 ഡിസംബര്‍ 18നു തദ്ദേശഭരണ വകുപ്പ് മന്ത്രി എസി മൊയ്തീന്‍ കേന്ദ്രമന്ത്രിക്ക് നരേന്ദ്രസിംഗ് തോമര്‍ക്ക് കത്തയച്ചു. ഈ പദ്ധതിയിലുള്ള പത്ത് ലക്ഷം കുടുംബങ്ങള്‍ പ്രതിസന്ധിയിലാണെന്നും അടിയന്തരമായി കേന്ദ്ര വിഹിതം നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഫണ്ട് നല്‍കാന്‍ ഇതുവരേയും കേന്ദ്രം തയാറായിട്ടില്ല. ഈ സാഹചര്യത്തില്‍ പദ്ധതി എങ്ങനെ തുടരുമെന്ന ആശയക്കുഴപ്പത്തിലാണ് സംസ്ഥാന സര്‍ക്കാര്‍.
Story Highlights: National Rural Employment Guarantee Act
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here