ഫ്‌ളാറ്റ് പൊളിക്കുന്നതിൽ ആശങ്ക വേണ്ട; ഉറപ്പ് നൽകി കരാർ കമ്പനി

മരടിൽ സുരക്ഷിതമായി ഫ്‌ളാറ്റുകൾ തകർക്കാമെന്ന് ആത്മവിശ്വാസമുണ്ടെന്ന ഉറപ്പുമായി കരാർ എടുത്തിട്ടുള്ള എഡിഫിസ് കമ്പനി അധികൃതരും, ഉപകരാറുകാരുമായ ജെറ്റ് ഡിമോളിഷൻസും. കുണ്ടന്നൂർ- തേവര പാലത്തിന് ഒരു കുഴപ്പവും ഉണ്ടാകില്ലെന്നും, അവശിഷ്ടങ്ങൾ കായലിലേക്ക് വീഴില്ലെന്നും ഇവർ വ്യക്തമാക്കി.
അതിനിടെ, സ്‌ഫോടക വസ്തുക്കൾ നിറക്കുന്നത് ഇന്ന് പൂർത്തിയാക്കും. മരടിലെ ഫ്‌ളാറ്റുകൾ നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകർക്കാൻ 3 നാൾ ബാക്കി നിൽകെയാണ് എച്ച്ടുഒ, ജെയിൻ, ഗോൾഡൻ കായലോരം എന്നിവ തകർക്കാൻ കരാർ എടുത്തിട്ടുള്ള എഡിഫിസും, ഉപകരാറുകാരായ ജെറ്റ് ഡിമോളിഷനും ആശങ്കകൾ വേണ്ടെന്ന് വിശദീകരിച്ച് രംഗത്തുവന്നത്. സുരക്ഷിതമായി സ്‌ഫോടനം നടത്തും. കമ്പനിക്ക് 100 ശതമാനം ആത്മവിശ്വാസം ഉണ്ട്. അവശിഷ്ടങ്ങൾ കായലിലേക്ക് വീഴില്ലെന്നും കുണ്ടന്നൂർ തേവര പാലത്തിന് കേട്പാട് സംഭവിക്കില്ലെന്നും എഞ്ചിനീയർമാർ വ്യക്തമാക്കി.
പ്രകമ്പനം കാര്യമായി ഉണ്ടാകില്ല. 100 മീറ്ററിനുള്ളിൽ മാത്രമെ ശബ്ദം ഉണ്ടാകൂ. പൊടി ശല്യം അൽപ നേരത്തേക്ക് കാണുമെന്നും എഡിഫിസ് പാർട്ട്ണർ ഉത്കർഷ് മേത്തയും, ജെറ്റ് ഡിമോളിഷൻ സിഇഒ ജോ ബ്രിക്ക് മാനും പറഞ്ഞു. അതേസമയം, ഫ്‌ളാറ്റുകളിൽ സ്‌ഫോടക വസ്തുക്കൾ നിറയ്ക്കുന്നത് ഇന്ന് അവസാനിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here