സഹപ്രവര്‍ത്തകന്‍റെ വെടിയേറ്റ് നട്ടെല്ലിന് ഗുരുതര ക്ഷതവുമായി മലയാളി ജവാന്‍; ചികിത്സക്കായി നാട്ടിലേക്ക് അയക്കാതെ മേലുദ്യോഗസ്ഥർ

ജോലിക്കിടെ സഹപ്രവർത്തകന്റെ വെടിയേറ്റ് ചികിത്സയിലുള്ള മലയാളി ജവാൻ ഉല്ലാസിനോട് നീതി കാണിക്കാതെ മേലുദ്യോഗസ്ഥർ. ചികിത്സയ്ക്കായി കേരളത്തിലേക്ക് മാറ്റുമെന്ന് ആദ്യം ഉറപ്പ് നൽകിയെങ്കിലും ഡൽഹിയിലേക്ക് മാറ്റാനാണ് ഇപ്പോൾ നീക്കം. പരസഹായമില്ലാതെ അനങ്ങാൻ പോലുമാകാത്ത അവസ്ഥയിൽ ഐടിബിപി ക്യാമ്പിൽ ജീവിക്കുകയാണ് ഇദ്ദേഹം.
നട്ടെല്ലിന് ഗുരുതര ക്ഷതമേറ്റ് റായ്പൂരിലെ ഐടിബിപി ബറ്റാലിയൻ ക്യാമ്പിൽ കഴിയുന്ന തിരുവനന്തപുരം സ്വദേശി ഉല്ലാസിനെക്കുറിച്ച് ട്വന്റിഫോർ നേരത്തെ വാർത്ത നൽകിയിരുന്നു. പിന്നാലെ ഇദ്ദേഹത്തെ കേരളത്തിലേക്ക് മാറ്റാൻ ഐടിബിപി ഉന്നത ഉദ്യോഗസ്ഥർ തീരുമാനിക്കുകയും ചെയ്തു. എന്നാൽ രണ്ട് ദിവസം മുൻപ് ബറ്റാലിയൻ കമാന്റന്റ് ഉല്ലാസിനെ ഡൽഹിയിലേക്ക് മാറ്റുകയാണെന്നറിയിച്ചു. കുടുംബത്തിന്റെ സഹായം കിട്ടാൻ കേരളത്തിലേക്ക് മാറ്റണമെന്നപേക്ഷിച്ചിട്ടും മേലുദ്യോഗസ്ഥർ ചെവിക്കൊണ്ടില്ല. കൂടുതൽ കളിച്ചാൽ യൂണിഫോം ഊരിവയ്പ്പിക്കുമെന്നായിരുന്നു ഭീഷണി.
ഛത്തീസ്ഗഢിലെ ഖറോറ ഐടിബിപി 38ാം ബറ്റാലിയൻ ആശുപത്രിയിലാണ് ഉല്ലാസിനെ നിലവിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. അരയ്ക്ക് താഴെ ശരീരം മരവിച്ച അവസ്ഥയിൽ മലമൂത്ര വിസർജനം നടക്കുന്നത് ഉല്ലാസിന് അറിയാൻ സാധിക്കുന്നില്ല. നട്ടെല്ല് ഓപ്പറേഷൻ ചെയ്തതിനാൽ ഒന്നര വർഷത്തെ ചികിത്സയിലൂടെ മാത്രമേ തിരിച്ചുവരവ് സാധ്യമാകൂ.
ഒന്നരമാസമായി ഫിസിയോതെറാപ്പിയടക്കമുള്ള ചികിത്സ ഉല്ലാസിന് കൃത്യമായി ലഭിക്കാത്ത സാഹചര്യമുണ്ട്. ആറ് മാസം മുൻപാണ് ഇദ്ദേഹത്തിന്റെ വിവാഹം കഴിഞ്ഞത്. ഭാര്യ ഗർഭിണിയും മാതാപിതാക്കൾ അസുഖബാധിതരുമാണ്. ഇക്കഴിഞ്ഞ ഡിസംബർ നാലിനാണ് ജവാന് സഹപ്രവർത്തകന്റെ വെടിയേറ്റത്.
malayali soldier
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here