തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഡ് വിഭജന ബിൽ പാസായി; ഗവർണറുടെ നിലപാട് നിർണായകമാകും

തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഡ് വിഭജന ബിൽ നിയമസഭ പാസാക്കി. തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡുകളുടെ എണ്ണം വര്‍ധിപ്പിക്കുന്ന ബില്ലില്‍ ഗവര്‍ണറുടെ നിലപാടാണ് ഇനി നിര്‍ണായകം. ഓര്‍ഡിനന്‍സില്‍ ഒപ്പിടാന്‍ വിസമ്മതിച്ച ഗവര്‍ണര്‍ ബില്ല് വരുമ്പോള്‍ എന്തെങ്കിലും തടസ്സവാദങ്ങള്‍ ഉന്നയിക്കുമോ എന്നാണ് സര്‍ക്കാരിന്റെ ആശങ്ക. തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി ഓര്‍ഡിനന്‍സ് ഇറക്കിയെങ്കിലും ഗവര്‍ണര്‍ ഒപ്പിടാത്തതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ വാര്‍ഡ് വിഭജന ബില്‍ കൊണ്ട് വന്നത്.
നേരത്തെ, തദ്ദേശ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനോ നീട്ടിവെക്കാനോ സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്ന് മന്ത്രി എസി മൊയ്തീന്‍ വ്യക്തമാക്കിയിരുന്നു. സർക്കാർ ഒരു തെരഞ്ഞെടുപ്പിനെയും ഭയക്കുന്നില്ല. വോട്ടർ പട്ടിക സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷനാണ് തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തവർ നേരിട്ട് ഹാജരായി വീണ്ടും വോട്ടർ പട്ടികയിൽ പേരു ചേർക്കണമെന്ന വ്യവസ്ഥ മാറ്റണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. കോടതി വിധി അനുസരിച്ച് പ്രവർത്തിക്കുമെന്ന് മന്ത്രി മറുപടി നൽകി.
ഇതോടൊപ്പം, സെമിത്തേരികളിൽ മൃതദേഹം സംസ്ക്കരിക്കാൻ ഓർത്തഡോക്സ്, യാക്കോബായ സഭാംഗങ്ങൾക്ക് അവകാശം നൽകുന്ന ബിൽ നിയമസഭ ഐകകണ്ഠേന പാസാക്കി. ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കാനും അന്തരിച്ചവർക്ക് മാന്യമായ സംസ്ക്കാരം ഉറപ്പാക്കാനുമാണ് നിയമം കൊണ്ടുവരുന്നതെന്ന് മന്ത്രി എകെ ബാലൻ പറഞ്ഞു. പ്രതിപക്ഷത്തിന്റെയും മറ്റ് ക്രിസ്ത്യൻ സഭകളുടെയും അഭിപ്രായം കണക്കിലെടുത്ത് നിയമം യാക്കോബായ, ഓർത്തഡോക്സ് സഭകൾക്ക് മാത്രം ബാധകമാക്കിക്കൊണ്ടും ശവം എന്നതിന് പകരം മൃതദേഹം എന്ന വാക്ക് ഉൾപ്പെടുത്തിക്കൊണ്ടുമാണ് ബിൽ സബ്ജക്ട് കമ്മറ്റി അംഗീകരിച്ചത്. ബിൽ പരിഗണിച്ചപ്പോൾ മുഖ്യമന്ത്രി സഭയിൽ ഇല്ലാതിരുന്നത് ശ്രദ്ധേയമായി.
Story Highlights: Governor Arif Khan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here