ഡ്യൂട്ടിക്കിടെ സഹപ്രവർത്തകന്റെ വെടിയേറ്റ് ചികിത്സയിലായിരുന്ന മലയാളി ജവാനെ നാട്ടിലെത്തിച്ചു; ട്വന്റിഫോർ ഇംപാക്ട്
ഛത്തീസ്ഗഢിൽ ഡ്യൂട്ടിക്കിടെ സഹപ്രവർത്തകന്റെ വെടിയേറ്റ് ചികിത്സയിലായിരുന്ന മലയാളി ജവാനെ നാട്ടിലെത്തിച്ചു. തിരുവനന്തപുരം സ്വദേശി ഉല്ലാസിനെയാണ് നാട്ടിലെത്തിച്ച് തുടർ ചികിത്സ നൽകാൻ ഐടിബിപി അനുമതി നൽകിയത്. ട്വന്റിഫോർ വാർത്തയെത്തുടർന്നാണ് നടപടി.
രണ്ടര മാസത്തെ നരകയാതനയ്ക്കും അനിശ്ചിതത്വങ്ങൾക്കുമൊടുവിലാണ് ഉല്ലാസ് നാട്ടിൽ തിരിച്ചെത്തിയത്. ശരീരം അരയ്ക്കുതാഴെ പാതി തളർന്ന അവസ്ഥയിലാണ്. എങ്കിലും തിരികെ ജീവിതത്തിലേക്ക് വരാനാകുമെന്ന പ്രതീക്ഷയിലാണ്. ഛത്തീസ്ഗഢിൽ ഡ്യൂട്ടിക്കിടെ സഹപ്രവർത്തകന്റെ വെടിയേറ്റ് ഐടിബിപി 38-ാം ബറ്റാലിയൻ ആശുപത്രിയിൽ പരസഹായമില്ലാതെ നരകയാതന അനുഭവിച്ച ഉല്ലാസിന്റെ വാർത്ത ട്വന്റിഫോറാണ് പുറത്തുവിട്ടത്. കിടന്നിടത്ത് നിന്നും നിവർന്നിരിക്കാനാകാതെ മലമൂത്ര വിസർജനം നടക്കുന്നത് പോലും അറിയാതെ ആകെത്തകർന്ന അവസ്ഥയിലായിരുന്നു ഉല്ലാസ്. വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെ കേന്ദ്ര സർക്കാരിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഇടപെട്ടു. അടിയന്തിരമായി ഉല്ലാസിനെ കേരളത്തിലേക്ക് മാറ്റാനും നടപടിയായി.
നട്ടെല്ല് ഓപ്പറേഷൻ ചെയ്തതിനാൽ ഒന്നര വർഷത്തെ ചികിത്സയിലൂടെ മാത്രമേ തിരിച്ചുവരവ് സാധ്യമാകൂ. കൊച്ചിയിലും തിരുവനന്തപുരത്തുമായാണ് ഇനിയുള്ള തുടർ ചികിത്സ. ഇരട്ടി സന്തോഷമായി കേരളത്തിൽ പോസ്റ്റിംഗ് നൽകാമെന്ന് ഐടിബിപിയും ഉല്ലാസിനെ അറിയിച്ചിട്ടുണ്ട്.
Story highlight: Malayale soldier, Twentyfour Impact
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here