വിമൻസ് ലീഗ് ഫൈനൽ ഇന്ന്; ഗോകുലം ക്രിഫ്സയെ നേരിടും

ഇന്ത്യൻ വിമൻസ് ലീഗ് ഫൈനൽ ഇന്ന്. ലീഗിൻ്റെ നാലാം സീസൺ ഫൈനലാണ് ഇന്ന് നടക്കുക. ഉച്ച തിരിഞ്ഞ് രണ്ടു മണിക്ക് കർണാടകയിലെ ബംഗളൂരു ഫുട്ബോൾ സ്റ്റേഡിയത്തിലാണ് മത്സരം. കെൻക്രെ എഫ്സിയെ സെമിഫൈനലിൽ 3-1ന് പരാജയപ്പെടുത്തിയാണ് ക്രിഫ്സ ഫൈനൽ ബെർത്ത് നേടിയത്. നിലവിലെ ചാമ്പ്യന്മാരായ സേതു എഫ്സിയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഗോകുലം ഫൈനലിലെത്തിയത്. ഇരു ടീമുകളും ആദ്യ കിരീടം ലക്ഷ്യമിട്ടാണ് ഇറങ്ങുക.
ഗ്രൂപ്പ് ഘട്ടങ്ങളിൽ ഒരു ഗോൾ പോലും വഴങ്ങാതിരുന്ന ക്രിഫ്സ പ്രതിരോധക്കരുത്തിലാണ് മുന്നോട്ടു കുതിക്കുന്നത്. സെമിഫൈനലിൽ കെൻക്ര നേടിയ ഒരേയൊരു ഗോൾ മാത്രമാണ് ക്രിഫ്സ വഴങ്ങിയത്. പക്ഷേ, മൂന്നു ഗോളുകൾ തിരിച്ചടിച്ച് ക്രിഫ്സ വിജയിക്കുകയായിരുന്നു. രതൻബാല ദേവി രണ്ട് ഗോളുകൾ നേടിയപ്പോൾ റോജ ദേവി ബാക്കിയുള്ള ഒരു ഗോൾ നേടി. രതൻബാല ദേവി ടൂർണമെൻ്റിലാകെ 9 ഗോളുകൾ നേടി.
ഗോകുലമാവട്ടെ, ടൂർണമെൻ്റിലെ ഏറ്റവും മികച്ച ആക്രമണ നിരയുള്ള ടീമാണ്. ലീഗ് മത്സരങ്ങളിലെ അഞ്ച് മത്സരങ്ങളിൽ നിന്ന് 28 ഗോളുകളാണ് ഗോകുലം നേടിയത്. സെമിഫൈനലിൽ ക്രിഫ്സ പരാജയപ്പെടുത്തിയ കെൻക്രക്കെതിരെ സെമിഫൈനലിൽ നേടിയ ജയമാണ് ഗോകുലത്തിൻ്റെ ഏറ്റവും വലിയ ജയം. ഒന്നിനെതിരെ 10 ഗോളുകൾക്കാണ് ഗോകുലം കെൻക്രയെ പരാജയപ്പെടുത്തിയത്. സേതു എഫ്സിക്കെതിരെ സബിത്ര ബണ്ഡാരി രണ്ട് ഗോളുകളും മനീഷ ഒരു ഗോളും നേടി. സബിത്ര ബണ്ഡാരി 18 ഗോളുകൾ നേടി ടൂർണമെൻ്റിൽ അപ്രമാദിത്വം തുടരുകയാണ്.
കലാശപ്പോരിനിറങ്ങുമ്പോൾ ക്രിഫ്സയെക്കാൾ ആധിപത്യം ഗോകുലത്തിനു തന്നെയാണ്. പക്ഷേ, ഇതുവരെയുള്ള ക്രിഫ്സയുടെ റെക്കോർഡ് ഗോകുലത്തിനു വെല്ലുവിളി ആയേക്കും.
Story Highlights: indian womens league gokulam kerala final
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here