സ്പീഡ് ഡിറ്റക്ഷൻ ക്യാമറകൾ സ്ഥാപിച്ചതിൽ ക്രമക്കേട്; കെൽട്രോണിനും ഗാലക്‌സോണിനുമെതിരെ ഗുരുതര ആരോപണവുമായി സിസിടിവി ഡീലർമാരുടെ സംഘടന

കെൽട്രോണിനും ഗാലക്‌സോണിനുമെതിരെ ഗുരുതര ആരോപണവുമായി സിസിടിവി ഡീലർമാരുടെ സംഘടനയായ അക്കേസിയ. കെൽട്രോൺ ടെൻഡറുകൾ നടത്തുന്നത് ഒന്നോ രണ്ടോ കമ്പനികൾക്ക് വേണ്ടി മാത്രമാണെന്നും ഇതിന് ഉദ്യോഗസ്ഥ തലത്തിൽ ബന്ധമുള്ളതായി സംശയിക്കുന്നതായും അക്കേസിയ പ്രതിനിധികൾ ആരോപിച്ചു. ഗാലക്‌സോൺ കമ്പനിക്ക് മതിയായ യോഗ്യതയില്ല. 2013ൽ സ്പീഡ് ഡിറ്റക്ഷൻ ക്യാമറകൾ സ്ഥാപിച്ചതിലും ക്രമക്കേട് നടന്നിട്ടുണ്ടെന്നും സമഗ്ര അന്വേഷണം വേണമെന്നും അക്കേസിയ ആവശ്യപ്പെട്ടു.
Read Also: കെൽട്രോണിനെതിരെ സിഎജി റിപ്പോർട്ട്; കരാറുകൾ സ്വകാര്യ കമ്പനികൾക്ക് മറിച്ചു നൽകി
തിരുവനന്തപുരത്ത് ചേർന്ന സംസ്ഥാന എക്‌സിക്യൂട്ടീവിന് ശേഷമാണ് അക്കേസിയ പ്രതിനിധികൾ കെൽട്രോണിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചത്. കെൽട്രോൺ കാലങ്ങളായി ഓപ്പൺ ടെന്റർ വിളിക്കാറില്ല. ടെന്ററുകൾ ഓഫീസിലെ ഒന്നോ രണ്ടോ ഉദ്യോഗസ്ഥരും അവർക്ക് വേണ്ടപ്പെട്ട കമ്പനികളും മാത്രമേ അറിയാറുള്ളു. നേരത്തെ നിശ്ചയിച്ച കമ്പനികൾക്ക് മാത്രമാണ് ടെന്റർ നൽകാറുള്ളത്. 2013ൽ 100 സ്പീഡ് ഡിറ്റക്ഷൻ ക്യാമറകൾ സ്ഥാപിച്ചതിലും ക്രമക്കേടുണ്ട്. പത്ത് ലക്ഷം രൂപ വിലയുള്ള ക്യാമറ യൂണിറ്റിന് 30 ലക്ഷം രൂപ വരെ ഈടാക്കിയാണ് സ്ഥാപിച്ചത്.
ട്രാഫിക് എൻഫോഴ്‌സ്‌മെന്റുമായി ബന്ധപ്പെട്ട് 300 ക്യാമറകൾ സ്ഥാപിക്കുന്ന പദ്ധതി നടപ്പിലാകാൻ പോകുന്നു. 180 കോടിയുടേതാണ് പദ്ധതി. ഇതിന്റെ ടെണ്ടർ ഗാലക്‌സോണിന് നൽകാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. സിംസ് പദ്ധതി നടപ്പിലാക്കിയ ഗാലക്‌സോൺ കമ്പനിയ്ക്ക് മതിയായ യോഗ്യതകൾ ഇല്ല. കെൽട്രോണിന്റെ പഴയ ഇടപാടുകൾ അടക്കം അന്വേഷിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടും. സിസിടിവി രംഗത്ത് പ്രവർത്തിക്കുന്ന കമ്പനികൾക്ക് ലൈസൻസ് ഏർപ്പെടുത്തണമെന്നും അക്കേസിയ ആവശ്യപ്പെട്ടു.
keltron, galaxon
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here