Advertisement

കരുണ മ്യൂസിക് നൈറ്റ് പണം നിക്ഷേപിക്കാന്‍ മാര്‍ച്ച് 31 വരെ കളക്ടറോട് സാവകാശം ചോദിച്ചിരുന്നു: കെഎംഎഫ്

February 18, 2020
Google News 2 minutes Read

കരുണ മ്യൂസിക് നൈറ്റുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ തുടരുമ്പോഴും ആരോപണങ്ങള്‍ നിഷേധിച്ച് അണിയറ പ്രവര്‍ത്തകര്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ടിക്കറ്റില്‍ നിന്നുള്ള പണം നിക്ഷേപിക്കാന്‍ (6.5 ലക്ഷം) മാര്‍ച്ച് 31 വരെ സാവകാശം നല്‍കണമെന്ന് കെഎംഎഫ് കളക്ടറോട് രേഖാമൂലം അപേക്ഷിച്ചിരുന്നതാണെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. കളക്ടറുടെ ഓഫീസില്‍ ആ രേഖയുണ്ടെന്നും കുറിപ്പില്‍ പറയുന്നു.

കൊച്ചിയിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ വച്ച് കരുണ എന്ന പേരില്‍ നടന്ന സംഗീത പരിപാടിയില്‍ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കൈമാറിയില്ലെന്ന വിവാദം തുടങ്ങിയത് മാസങ്ങള്‍ക്ക് മുന്‍പാണ്. ബിജെപി നേതാവ് സന്ദീപ് വാര്യരാണ് ഇത് സംബന്ധിച്ച് ആദ്യമായി ആരോപണം ഉയര്‍ത്തിയത്.

കഴിഞ്ഞ നവംബര്‍ ഒന്നിന് എറണാകുളം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന കരുണ സംഗീത നിശയുടെ ഉദ്ദേശം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനശേഖരണം നടത്തുക എന്നതായിരുന്നു.

ഇനിയാണ് ചോദ്യം.

വരവ് എത്ര ?
ചിലവില്ല എന്ന് നിങ്ങള്‍ തന്നെ പറഞ്ഞുകഴിഞ്ഞു.
വന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയോ?
ഉണ്ടെങ്കില്‍ എന്ന്? രേഖ പുറത്ത് വിടുക.
ഇല്ലെങ്കില്‍ എന്തുകൊണ്ട് ഇത്രയും കാലമായി കണക്ക് പുറത്തു വിട്ടില്ല? എന്തുകൊണ്ട് പണം കൈമാറിയില്ല?
പണം ഇതുവരെ കൈമാറിയില്ലെങ്കില്‍ പരിപാടിയില്‍ നിന്നു കിട്ടിയ പണം കണക്കുപോലും പുറത്തുകാണിക്കാതെ ഇത്രയുംകാലം കയ്യില്‍ വെച്ചത് ശരിയോ?

നിങ്ങള്‍ കണക്ക് പുറത്തു വിട്ടാല്‍ മതി. നാട്ടുകാരുടെ പണം പിരിച്ച പരിപാടിയല്ലേ.

എന്നിങ്ങനെയായിരുന്നു സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്.

ജനങ്ങളില്‍ നിന്ന് പ്രവേശന ഫീ വഴി ലഭിക്കുന്ന മുഴുവന്‍ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കു കൈമാറുന്നതാണ് എന്നായിരുന്നു പരിപാടി സംഘടിപ്പിച്ച കൊച്ചി മ്യൂസിക് ഫൗണ്ടേഷന്റെ ഫേസ്ബുക്ക് പേജില്‍ ബിജിബാലിന്റെയും ഷഹബാസ് അമന്റെയും പേരില്‍ വന്ന ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. കരുണ എന്ന പേരില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കുന്ന കലാകാരന്മാര്‍ ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയാണ് സഹകരിക്കുന്നതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്.

 

കരുണയുടെ പ്രവര്‍ത്തകര്‍

ബിജിബാല്‍, ഷഹബാസ് അമന്‍, പ്രോഗ്രാം ഡയറക്ടര്‍ ആഷിക് അബു, ചീഫ് കോ ഓര്‍ഡിനേറ്റേഴ്‌സ് ശ്യാം പുഷ്‌കരന്‍, മധു സി നാരായണന്‍, ഈവന്റ് മാനേജേഴ്‌സ് ഇംപ്രസാരിയോ, ഡിസൈനേഴ്‌സ് പോപ്‌കോണ്‍, ലൈറ്റ് ആന്‍ഡ് സൗണ്ട് മീഡിയാ പ്രോ, സൗണ്ട് എഞ്ചിനിയേഴ്‌സ് – നിതിന്‍ സൈമണ്‍, ആര്‍. പ്രദീപ് കൃഷ്ണന്‍, ലൈറ്റിംഗ് എഞ്ചിനിയര്‍ – മനു ജേക്കബ്, ലൈറ്റിംഗ് ഡിസൈനര്‍ – ജയേഷ് മോഹന്‍, സംഗീത ജനചന്ദ്രന്‍(സോഷ്യല്‍ മീഡിയ) ആതിര ദില്‍ജിത്ത് (പബ്ലിക് റിലേഷന്‍സ്), ചിത്രീകരണ വിഭാഗമായ റോയല്‍ വിഷന്‍ കൊച്ചി, പ്രതിഫലം പറ്റാതെ പരിപാടിയില്‍ അണി ചേര്‍ന്ന മുഴുവന്‍ ഗായികാഗായകന്മാരും, ഉപകരണസംഗീതജ്ഞരും, കൂടാതെ കെഎംഎഫിന്റെ രണ്ട് പ്രധാന വൈബ് കേന്ദ്രങ്ങളായ ബോധി സൈലന്റ്‌സ്‌കേപ്പ് ആന്‍ഡ് കഫേ പപ്പായ.

(കൊച്ചി മ്യൂസിക് ഫൗണ്ടേഷന്റെ ഫേസ്ബുക്ക് പേജില്‍ പറഞ്ഞിരിക്കുന്ന പേരുകള്‍)

Read More: കരുണ സംഗീത നിശ: സംഘാടകര്‍ക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു

കരുണയ്ക്ക് വന്‍ പങ്കാളിത്തം

കരുണയ്ക്ക് വന്‍ ജനപങ്കാളിത്തം ഉണ്ടായതായി പ്രവര്‍ത്തകര്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
കരുണയെ എല്ലാ അര്‍ത്ഥത്തിലും സ്‌നേഹത്തിന്റെ വലിയൊരു ആഘോഷമാക്കി മാറ്റുകയും മുന്നിലും പിന്നിലും തൊട്ട്‌തൊട്ടും ആത്മാര്‍ത്ഥതയോടെ അവസാനം വരെ കൂടെ നിന്ന് പ്രതീക്ഷിച്ചതിലും അപ്പുറത്തുള്ള വലിയൊരു വിജയത്തിലേക്ക് എടുത്തുയര്‍ത്തുകയും ചെയ്ത ഓരോരുത്തരോടും ഞങ്ങള്‍ക്കുള്ള അതിരുകളില്ലാത്ത നന്ദിയും സ്‌നേഹവും ഇവിടെ അറിയിക്കുകയാണെന്നും ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു

മുഖ്യമന്ത്രിക്ക് കത്ത്

കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ പ്രളയ ദുരിതാശ്വാസത്തിന് എന്ന പേരില്‍ സംഗീതനിശ നടത്തി പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കാത്തത് സംബന്ധിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഒ രാജഗോപാല്‍ എംഎല്‍എ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി.
എന്‍ ശിവകുമാര്‍ എന്നയാള്‍ നല്‍കിയ വിവരാവകാശ പ്രകാരം നല്‍കിയ അപേക്ഷയിലും കരുണ മ്യൂസിക്ക് കണ്‍സേര്‍ട്ടുമായി ബന്ധപ്പെട്ട് കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിട്ടില്ലെന്ന് വ്യക്തമാകുന്നു.

വിശദീകരണം

ഫൗണ്ടേഷന്റെ പ്രഖ്യാപിത പരിപാടികളില്‍ ഏറ്റവും പ്രധാനപ്പെട്ടത് കേരളത്തില്‍ ഒരു അന്താരാഷ്ട്ര സംഗീതോത്സവം സംഘടിപ്പിക്കുക എന്നതായിരുന്നുവെന്ന് കരുണയുടെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. ആ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിനു തുടക്കം കുറിക്കുക എന്നത് മാതമായിരുന്നു കരുണ കൊണ്ട് ഉദ്ദേശിച്ചത്. ടിക്കറ്റ് വഴി കിട്ടുന്ന തുക എത്രയായാലും അത് മുഴുവന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കാം എന്ന്  കെഎംഎഫ് തീരുമാനിച്ചിരുന്നു.

Read More: ദുരിതാശ്വാസ ഫണ്ടിന് വേണ്ടിയെന്ന് പറഞ്ഞതിനാലാണ് സ്റ്റേഡിയം സൗജന്യമായി നല്‍കിയത്: റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്റര്‍ സെക്രട്ടറി

പക്ഷെ അത് ദുരിതാശ്വാസ ഫണ്ടിനായുള്ള പരിപാടി എന്ന നിലക്ക് പരസ്യം ചെയ്ത് കൊണ്ടായിരിക്കരുത് എന്ന് നിഷ്‌കര്‍ഷിക്കുകയും ചെയ്തു. സംഗീതത്തിന്റെയും സ്‌നേഹത്തിന്റെയും തലത്തില്‍ പ്രതീക്ഷിച്ചതിനുമപ്പുറത്തേക്ക് പരിപാടി ഉയര്‍ന്നെങ്കിലും സാമ്പത്തികമായി നഷ്ടത്തിലാണു കലാശിച്ചത്. ഒന്നാമത്തെ കാരണം പരിപാടിക്ക് ഒറ്റ സ്‌പോണ്‍സര്‍മാരുമുണ്ടായിരുന്നില്ല എന്നതാണ്. കരുണ ഒരു സെല്‍ഫ് ഫണ്ടഡ് പ്രോഗ്രാം ആയിരുന്നു. യാതൊരു പുറം ഫണ്ടിംഗുമില്ലാതെ ഫൗണ്ടേഷന്‍ അംഗങ്ങളുടെ സ്വന്തം കീശയില്‍ നിന്ന് കാശെടുത്ത് കൊണ്ട് പരിപാടി നടത്തുകയാണുണ്ടായത്.

ജിഎസ്ടി വിഹിതം കഴിച്ചാല്‍ ടിക്കറ്റ് ഇനത്തില്‍ ആകെ ആറ് ലക്ഷത്തി ഇരുപത്തിരണ്ടായിരം രൂപ ആണ് പരിപാടിയുടെ വരവ് തുക. സ്റ്റേജ് ,ലൈറ്റ്, മറ്റു പ്രോപ്പര്‍ട്ടികള്‍, പ്രിന്റ് ആന്‍ഡ് പബ്ലിസിറ്റി, ഫ്‌ളൈറ്റ് ഉള്‍പ്പെടെയുള്ള യാത്രകള്‍, താമസം, ഫ്‌ളോര്‍ കാര്‍പ്പെറ്റ്, സ്റ്റേഡിയം ജനറേറ്റര്‍, ഈവന്റ് മാനേജ്മന്റ് എന്നീ വിഭാഗങ്ങളിലായി ചെലവ് വന്നത് 23 ലക്ഷം രൂപയും.

പണം കൈമാറാന്‍ എന്തുകൊണ്ട് വൈകി…?

ബാങ്ക് വഴിയല്ലാതെ ഒരിടപാടുകളും പരിപാടിയുടെ ആവശ്യത്തിനായി നടന്നിട്ടില്ലെന്ന് പ്രവര്‍ത്തകര്‍ പറയുന്നു. സുതാര്യമായ കണക്കുകളാണെല്ലാം. സിഎം റിലീഫ് ഫണ്ടിലേക്ക് കൊടുക്കാന്‍ തക്കവിധം ഒരു വലിയ തുക ടിക്കറ്റ് ഇനത്തില്‍ വന്നിരുന്നില്ല. അതിനു കണ്ട ഒരു മാര്‍ഗം പ്രോഗ്രാം കണ്ടന്റ്  എഡിറ്റ് ചെയ്‌തെടുത്ത് നല്ല ഒരു ഡീല്‍ ഏതെങ്കിലും മീഡിയ ടീമുമായി നടത്തി അതില്‍ നിന്നുള്ള സാമ്പത്തികം കൂടി ഉള്‍പ്പെടുത്തി സാമാന്യം നല്ല ഒരു തുക സിഎംആര്‍ ഫണ്ടിലേക്ക് നല്‍കുക എന്നതായിരുന്നു.

Read More: കരുണാ മ്യൂസിക് നൈറ്റ്; വിവാദങ്ങള്‍ ഉണ്ടായതില്‍ ദുഃഖമുണ്ട്: സയനോര

കരുണയുടെ നഷ്ടം നികത്തിയാല്‍ ബാക്കിയുള്ളത് തീര്‍ച്ചയായും മ്യൂസിക് ഫെസ്റ്റിവലിലേക്ക് തന്നെ ചെലവഴിക്കുകയും ചെയ്യണം. കണ്ടന്റ് നല്ല രീതിയില്‍ എഡിറ്റ് ചെയ്‌തെടുക്കുവാന്‍ ആവശ്യമായ സാവകാശം വേണമായിരുന്നു. ഒരു പ്രത്യേക പാറ്റേണിലായിരുന്നു പ്രോഗ്രാം അവതരണം. എഡിറ്റിംഗ് പുരോഗമിക്കുന്നതിനിടയിലാണു രാജ്യത്തിനകത്തെ രാഷ്ടീയ സാഹചര്യം പൊടുന്നനെ കീഴ്‌മേല്‍ മറിഞ്ഞത്.

സംഘടിത ആക്രമണം

കൃത്യമായ രാഷ്ട്രീയ ബോധ്യങ്ങളുള്ള കെഎംഎഫ് ഫൗണ്ടേഷനിലെ ഏഴ് അംഗങ്ങളും ഒരു പോലെ പ്രസ്തുത വിഷയം ഉറക്കെ പ്രതിപാദിക്കുന്ന സമരമുഖത്ത് (വ്യക്തിപരമായി) പരസ്യമായി പ്രത്യക്ഷപ്പെട്ടു. ആ നിമിഷം മുതലാണു സിഎഎയെ അനുകൂലിക്കുന്നവര്‍ കടന്നല്‍ക്കൂട്ടം പൊലെ കെഎംഎഫിന്റെ ഒഫീഷ്യല്‍ പേജില്‍ വന്ന് സഭ്യതയില്ലാത്ത രീതിയില്‍ കെഎംഎഫിന്റെ ക്രെഡിബിലിറ്റിയെ ആക്രമിക്കാന്‍ തുടങ്ങിയതെന്നും അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. ഒട്ടും മാന്യമല്ലാത്ത രീതിയില്‍ കരുണയുടെ കണക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നിക്ഷേപിച്ചതിന്റെ വിവരങ്ങളും ആവശ്യപ്പെട്ടുകൊണ്ട് ഒരു വെകിളിക്കൂട്ടം കണക്കെ നിരന്തരം ശല്യം ചെയ്തു കൊണ്ടിരിക്കുകയാണെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

പണം നിക്ഷേപിക്കാന്‍ സാവകാശം ചോദിച്ചിരുന്നു

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ടിക്കറ്റില്‍ നിന്നുള്ള പണം നിക്ഷേപിക്കാന്‍(6.5 ലക്ഷം) മാര്‍ച്ച് 31 വരെ സാവകാശം നല്‍കണമെന്ന് കെഎംഎഫ് കളക്ടറോട് രേഖാമൂലം അപേക്ഷിച്ചിരുന്നതാണെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. കളക്ടറുടെ ഓഫീസില്‍ ആ രേഖയുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here