ഷഹീൻ ബാഗ് പ്രക്ഷോഭകരുമായി മധ്യസ്ഥ സംഘത്തിന്റെ ചർച്ച; വേദി മാറ്റില്ലെന്ന് സമരക്കാർ

സമരത്തിന് സുരക്ഷ രേഖാമൂലം ഉറപ്പ് തന്നാൽ സമരവേദിക്ക് സമീപത്തെ റോഡ് തുറന്ന് കൊടുക്കാമെന്ന് ഷഹീൻ ബാഗ് പ്രക്ഷോഭകർ. സുപ്രിംകോടതി നിയോഗിച്ച മധ്യസ്ഥസംഘത്തെയാണ് നിലപാട് അറിയിച്ചത്. തുടർച്ചയായ മൂന്നാം ദിവസം നടന്ന സമവായ ചർച്ചയിൽ ഡൽഹി പൊലീസിനെയും, യു പി പൊലീസിനെയും സമരക്കാർ വിമർശിച്ചു. സമാന്തര റോഡുകൾ തുറന്ന് കൊടുത്താൽ ഗതാഗത പ്രശ്‌നം പരിഹരിക്കാൻ കഴിയും. എന്നാൽ, എല്ലാ റോഡുകളും ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് അടച്ചിരിക്കുകയാണ്.
Read Also: ഷഹീൻ ബാഗ് സമരം; മധ്യസ്ഥസംഘം രണ്ടാം ദിവസം നടത്തിയ ചർച്ചയും സമവായത്തിലെത്തിയില്ല
ഇന്ന് സമരവേദിക്ക് സമാന്തരമായി കടന്നുപോകുന്ന നോയിഡ- ഫരീദാബാദ് റോഡ് പൊലീസ് അൽപസമയം തുറന്ന ശേഷം വീണ്ടും അടച്ചത് പ്രക്ഷോഭകർ ചൂണ്ടിക്കാട്ടി. സുരക്ഷയൊരുക്കിയാൽ സമരവേദിക്ക് ചേർന്നുള്ള റോഡും തുറക്കുന്നതിൽ എതിർപ്പില്ല. പക്ഷേ രേഖാമൂലം ഉറപ്പ് ലഭിക്കണമെന്നും സമരക്കാർ പറഞ്ഞു.
നോയിഡ- ഫരീദാബാദ് റോഡ് പൊലീസ് അടച്ചത് സുപ്രിംകോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് മധ്യസ്ഥരായ സഞ്ജയ് ഹെഗ്‌ഡെയും സാധനാ രാമചന്ദ്രനും പ്രക്ഷോഭകർക്ക് ഉറപ്പ് നൽകി. അടുത്ത ദിവസങ്ങളിലും ചർച്ച നടത്താൻ സന്നദ്ധരാണെന്നും അവർ വ്യക്തമാക്കി.
shaheen bagh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here