കാസർഗോഡ് ബിജെപിയിൽ പൊട്ടിത്തെറി; രവീശ തന്ത്രി കുണ്ടാർ രാജിവച്ചു
ബിജെപി സംസ്ഥാന സമിതി അംഗം രവീശ തന്ത്രി കുണ്ടാർ രാജിവച്ചു. തെരഞ്ഞെടുപ്പിൽ തോൽപ്പിക്കാൻ ശ്രമിച്ചതിലെ എതിർപ്പാണ് പ്രകടിപ്പിച്ചതെന്ന് രവീശ തന്ത്രി കുണ്ടാർ ട്വന്റിഫോറിനോട് പറഞ്ഞു. പാർട്ടി ഉത്തരവാദിത്തങ്ങളിലേക്ക് ഇനി തിരിച്ചുവരില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ബിജെപി സംസ്ഥാന സമിതി അംഗം രവീശതന്ത്രി കുണ്ടാർ സജീവ സംഘടനാ പ്രവർത്തനത്തിൽ നിന്ന് രാജിവച്ചത്. ബിജെപി കാസർഗോഡ് ജില്ലാ പ്രസഡന്റായി അഡ്വ.കെ ശ്രീകാന്തിനെ വീണ്ടും തെരഞ്ഞെടുത്തതിന് തൊട്ടുപിന്നാലെയാണ് രവീശ തന്ത്രി കുണ്ടാറിന്റെ രാജി.
മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിൽ ഒരു വിഭാഗം പാർട്ടി വിരുദ്ധമായി പ്രവർത്തിച്ചു. പാർലമെന്റ് തെരഞ്ഞെടുപ്പിലും, മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിലും ജില്ലാ പ്രസിഡന്റ് ഉണർന്ന് പ്രവർത്തിച്ചില്ലെന്നും മഞ്ചേശ്വരത്ത് പാർട്ടി പിന്തുണ ലഭിച്ചില്ലെന്നും രവീശതന്ത്രി കുണ്ടാർ. സംസ്ഥാന പ്രസിഡന്റിന് ഇ-മെയിൽ മുഖേനയാണ് രാജിക്കത്ത് നൽകിയത്. സംസ്ഥാന സമിതി അംഗം, മഞ്ചേശ്വരം മണ്ഡലം കൺവീനർ എന്നീ സ്ഥാനങ്ങളിൽ നിന്നാണ് രാജി. രാജി പ്രഖ്യാപനമുണ്ടായിട്ടും നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് സമവായ നീക്കം ഉണ്ടായില്ലെന്നും പാർട്ടിയിലുണ്ടായ സൗന്ദര്യ പിണക്കങ്ങൾ പരിഹരിക്കാൻ സംസ്ഥാന നേതൃത്വം തയാറായില്ലെന്നും രവീശ തന്ത്രി പറഞ്ഞു.
എന്നാൽ രവീശ തന്ത്രി കുണ്ടാർ നല്ല നേതാവാണെന്നും ബുദ്ധിമുട്ടുകൾ പരിശോധിക്കുമെന്നുമാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ പ്രതികരണം. അതേസമയം, എല്ലാവരെയും ഒന്നിച്ച് നിർത്തി മുന്നോട്ട് പോകുമെന്നാണ് ജില്ലാ നേതൃത്വത്തിന്റെ നിലപാട്. രവീശ തന്ത്രിയുടെ രാജിയോടെ പാര്‍ട്ടിയിലെ വീണ്ടുമൊരു അഭിപ്രായ ഭിന്നതയാണ് മറ നീക്കി പുറത്തുവരുന്നത്.
raveesha thanthri kundar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here