ഷഹീൻ ബാഗ് ഗതാഗത പ്രശ്‌നം; മധ്യസ്ഥർ സുപ്രിംകോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു
ഷഹീൻ ബാഗിലെ ഗതാഗത പ്രശ്‌നത്തിൽ മധ്യസ്ഥരായ സഞ്ജയ് ഹെഗ്ഡെയും സാധനാ രാമചന്ദ്രനും സുപ്രിംകോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. മുദ്രവച്ച കവറിലാണ് റിപ്പോർട്ട് കൈമാറിയത്. ഉള്ളടക്കം പഠിച്ച ശേഷം കേസ് ബുധനാഴ്ച പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. ഹർജിക്കാർക്ക് പകർപ്പ് നൽകിയില്ല.
Read Also: ഷഹീൻ ബാഗിലെ സമരവേദി മാറ്റില്ലെന്ന് പ്രക്ഷോഭകർ
സമരക്കാരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം തയാറാക്കിയ റിപ്പോർട്ടാണ് മധ്യസ്ഥരായ സഞ്ജയ് ഹെഗ്‌ഡെയും സാധന രാമചന്ദ്രനും സുപ്രിംകോടതിയിൽ സമർപ്പിച്ചത്. റിപ്പോർട്ട് വായിച്ചു നോക്കണമെന്നും അതിന് ശേഷം ഉത്തരവിടാമെന്നും കോടതി വ്യക്തമാക്കി. പകർപ്പ് വേണമെന്ന ഹർജിക്കാരുടെ ആവശ്യം ജസ്റ്റിസുമാരായ എസ്‌കെ കൗളും കെഎം ജോസഫും അടങ്ങിയ ബെഞ്ച് തള്ളി.
റിപ്പോർട്ട് കോടതിക്ക് പരിശോധിക്കാൻ മാത്രമുള്ളതാണെന്നും പരസ്യമാക്കാൻ കഴിയില്ലെന്നും ജസ്റ്റിസ് എസ് കെ കൗൾ പറഞ്ഞു. ഷഹീൻ ബാഗിലെ റോഡുകൾ തുറന്ന് കൊടുക്കണമെന്ന ഹർജികൾ ബുധനാഴ്ച വീണ്ടും പരിഗണിക്കും. നോയിഡ-ഫരീദാബാദ് റോഡ് തുറന്ന് ഒരു മണിക്കൂറിനുള്ളിൽ പൊലീസ് വീണ്ടും അടച്ചതിൽ സഞ്ജയ് ഹെഗ്ഡെയും സാധനാ രാമചന്ദ്രനും നേരത്തെ പരസ്യമായി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഗതാഗത തടസത്തിന് പൊലീസിനെ കുറ്റപ്പെടുത്തി മറ്റൊരു മധ്യസ്ഥൻ വജാഹത് ഹബീബുള്ള റിപ്പോർട്ട് നൽകിയിരുന്നു.
മധ്യസ്ഥ ചർച്ചയ്ക്കുള്ള സമയം ഇന്നലെയാണ് അവസാനിപ്പിച്ചത്. മൂന്ന് ദിവസം മധ്യസ്ഥരായ സഞ്ജയ് ഹെഗ്ഡെയും സാധനാ രാമചന്ദ്രനും സമരവേദിയിലെത്തി പ്രക്ഷോഭകരുമായി ചർച്ച നടത്തി. ചർച്ചകൾ ക്രിയാത്മകമായിരുന്നുവെന്ന് മധ്യസ്ഥർ അഭിപ്രായപ്പെട്ടു.
shaheen bagh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here