‘കൂടുതൽ സമയം അനുവദിക്കില്ല, വിധി നടപ്പിലാക്കാൻ അറിയാം’; കോതമംഗലം പള്ളി തർക്കക്കേസിൽ ഹൈക്കോടതി

കോതമംഗലം പള്ളി കേസുമായി ബന്ധപ്പെട്ട വിധി നടപ്പിലാക്കാൻ കൂടുതൽ സമയം അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി. വിധി നടപ്പിലാക്കാൻ അറിയാമെന്നും ആവശ്യമെങ്കിൽ കേന്ദ്രസേനയെ ഇറക്കുമെന്നും കോടതി പറഞ്ഞു. കേസിൽ സർക്കാർ തിങ്കളാഴ്ച നിലപാട് വ്യക്തമാക്കണമെന്നും ഡിവിഷൻ ബെഞ്ച് പറഞ്ഞു.
കോതമംഗലം മാർത്തോമൻ ചെറിയ പള്ളി കേസുമായി ബന്ധപ്പെട്ട് സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ സമർപ്പിച്ച ഹർജിയിലാണ് ഡിവിഷൻ ബെഞ്ച് നിലപാട് കടുപ്പിച്ചത്. കൂടുതൽ സമയം അനുവദിക്കണമെന്ന സർക്കാരിന്റെ ആവശ്യം കോടതി തള്ളി. 1934 ഭരണഘടന പ്രകാരം പളളി ഭരിക്കണമെന്നും മറ്റ് മാർഗം ഇല്ലന്നും ഹൈക്കോടതി വ്യക്തമാക്കി. തിങ്കളാഴ്ച കേസ് വീണ്ടും പരിഗണിക്കുമ്പോൾ എന്ത് നടപടി സ്വീകരിക്കുമെന്ന് സർക്കാർ നിലപാട് വ്യക്തമാക്കണം.
കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച ജസ്റ്റിസ് സുരേഷ് കുമാർ കേസിൽ ജില്ലാ കളക്ടറെ നേരിട്ട് വിളിച്ച് വരുത്തി രൂക്ഷമായി വിമർശിച്ചിരുന്നു. വിധി നടപ്പാക്കിയില്ലെങ്കിൽ കളക്ടറെ ജയിലിൽ അടയ്‌ക്കേണ്ടി വരുമെന്നു മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഉത്തരവ് പല പള്ളികളിലും നടപ്പാക്കേണ്ടതുണ്ടെന്നും അതിനാൽ രണ്ട് മാസം കൂടി സാവകാശം വേണമെന്നുമാണ് സർക്കാർ വാദം. എന്നാൽ ഇത് അംഗീകരിക്കാൻ കഴിയില്ലെന്ന് സിംഗിൾ ബെഞ്ച് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കേസ് വീണ്ടും പരിഗണിക്കുമ്പോൾ പള്ളി ഏറ്റെടുക്കുന്നത് സംബന്ധിച്ച വിശദമായ റിപ്പോർട്ട് നൽകണമെന്നും കോടതി കളക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്.
Story Highlights- Kothamangalam Church
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here