ഡൽഹി ശാന്തമാകുന്നു
കലാപം പൊട്ടിപ്പുറപ്പെട്ട ഡൽഹി ശാന്തമാകുന്നു. കലാപത്തിന് ശേഷം നാല് ദിവസം പിന്നിട്ടതോടെ വടക്കുകിഴക്കൻ ഡൽഹിയിലെ ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങിയെത്തുകയാണ്. അക്രമ സംഭവങ്ങളിൽ 123 എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തു. വിവിധ കേസുകളിലായി 630 പേരെ അറസ്റ്റ് ചെയ്തു. അതിനിടെ കലാപം നിയന്ത്രിക്കുന്നതിൽ പഴികേട്ട ഡൽഹി പൊലീസിന്റെ പുതിയ കമ്മീഷണറായി എസ് എൻ ശ്രീനിവാസ്തവ ഇന്ന് വൈകിട്ട് ചുമതലയേൽക്കും.
Read Also: എസ്എൻ ശ്രീവാസ്തവ പുതിയ ഡൽഹി പൊലീസ് മേധാവി
കഴിഞ്ഞ 48 മണിക്കൂറിനിടെ യാതൊരു അനിഷ്ട സംഭവും റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം മരണസംഖ്യ 43 ആയി ഉയർന്നു. പരുക്കേറ്റ 52 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. പ്രശ്‌നബാധിത മേഖലകൾ നിലവിൽ ശാന്തമായെങ്കിലും കലാപത്തെ തുടർന്ന് വിവിധ ഇടങ്ങളിലേക്ക് പലായനം ചെയ്തവർ മടങ്ങിയെത്തിയാൽ ഉണ്ടാകുന്ന സംഘർഷ സാധ്യതയും പൊലീസ് ഗൗരവത്തിൽ എടുത്തിട്ടുണ്ട്. പൊലീസിനെ കൂടാതെ അർധസൈനിക വിഭാഗത്തെയും വിവിധയിടങ്ങളിൽ വിന്യസിച്ചു.
ഐബി ഉദ്യോഗസ്ഥന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആംആദ്മി പാർട്ടി നേതാവ് താഹിർ ഹുസൈനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഡൽഹി പൊലീസ് വീണ്ടും നോട്ടിസ് നൽകി. ഇയാൾ ഒളിവിലാണെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന സൂചന. കൂടാതെ വിദ്വേഷ പ്രസംഗവും സന്ദേശങ്ങളും പ്രചരിപ്പിച്ചവർക്കെതിരെ നടപടിയെടുക്കാനും ഡൽഹി സർക്കാർ തീരുമാനിച്ചു. സന്ദേശം ലഭിച്ചവർ അടിയന്തരമായി പരാതി നൽകണമെന്ന് സർക്കാർ നിർദേശിച്ചു.
delhi riot
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here