ഖസാഖിന്റെ ഞാറ്റുപുരയിലേക്ക് നഞ്ചിയമ്മ
ഖസാഖിന്റെ സ്വന്തം കഥാകാരൻ ഒവി വിജയന്റെ ഞാറ്റുപുരയിലേക്ക് അട്ടപ്പാടിയുടെ നാടൻ പാട്ടിന്റെ ശീലെറിഞ്ഞ് നഞ്ചിയമ്മയുടെ ഗാനാർച്ചന. രവിയുടെ ഗന്ധം തങ്ങിനിൽക്കുന്ന തസ്രാക്കിലെ ഞാറ്റുപുരയ്ക്ക് നഞ്ചിയമ്മയുടെ സ്വന്തം പാട്ടുകൾ വേറിട്ട അനുഭവമായി. രവിയുടെ ഞാറ്റുപുരയിൽ നഞ്ചിയമ്മ പാടുകയാണ്… അട്ടപ്പാടിയിലെ ജീവിതതാളം.
അള്ളാ പിച്ച മൊല്ലാക്കയുടെ ഉച്ചത്തിലുള്ള ബാങ്ക് വിളി മുഴങ്ങിയിരുന്ന ഞാറ്റുപുരയിൽ രവിയും നൈജാമലിയും നഞ്ചിയമ്മയുടെ പാട്ടുകേട്ട് താളം പിടിച്ചിരിക്കും. ഒവി വിജയനെന്ന ഖസാക്കിന്റെ കഥാകാരൻ ഒരു വേള തന്റെ കഥാപാത്രങ്ങളെ നിയന്ത്രിക്കാൻ പാടുപ്പെട്ടിരിക്കും. അത്രക്ക് മനോഹരമാണ് നഞ്ചിയമ്മയുടെ പാട്ടുകൾ.
ഖസാഖിലെ കരിമ്പനകൾ പോലും പാലക്കാടൻ കാറ്റിന് ഇത്തിരി ഇടവേള നൽകും. ഒരു നിമഷം നഞ്ചിയമ്മയുടെ ആ പാട്ടിന് കാതോർക്കാൻ. നഞ്ചിയമ്മക്ക് ഒവി വിജയനെ അറിയില്ല. പക്ഷേ, ആരോ പറഞ്ഞു കൊടുത്തിട്ടുണ്ട് അദ്ദേഹം വലിയ ഒരു മനുഷ്യനാണെന്ന്.
ആഗോളീകരണത്തിന്റെ നീരാളിപ്പിടുത്തത്തിൽ കീടനാശിനികളുടെ കടന്നുകയറ്റം തുമ്പികള മുഴുവൻ ഖസാക്കിൽ നിന്നകറ്റിയത് കൊണ്ട് നഞ്ചിയമ്മക്ക് അവയെ കാണാനായില്ല. പക്ഷെ രവി ബസ് കാത്ത് കിടന്നിടം പക്ഷെ ഇന്നും ഏതാണ്ട് അതു പോലെയുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here