കൊവിഡ് 19; ബംഗളൂരുവിൽ മൂന്നു പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു
ബംഗളൂരുവിൽ മൂന്നു പേർക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. 13 കാരിക്ക് ഉൾപ്പെടെയാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ ഭാര്യ, മകൾ, സഹപ്രവർത്തകൻ എന്നിവർക്കാണ് ഇപ്പോൾ വൈറസ് ബാധയേറ്റിരിക്കുന്നത്. ഇവരെ ഐസൊലോഷൻ വാർഡിൽ പ്രവേശിപ്പിച്ചൂ. ഈ നാലുപേരുടെയും ആരോഗ്യനിലയിൽ ആശങ്കപ്പെടാൻ ഒന്നുമില്ലെന്നാണ് ആരോഗ്യവകുപ്പ് അറിയിച്ചിരിക്കുന്നത്. ആദ്യം രോഗബാധിതനായ വ്യക്തിയുടെ ഡ്രൈവറേയും മൂന്നു കുടുംബാംഗങ്ങളും വീട്ടിൽ തന്നെ പ്രത്യേക നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്.
മാർച്ച് ഒന്നിന് അമേരിക്കയിലെ ഓസ്റ്റിനിൽ നിന്നും ന്യുയോർക്ക് വഴി ദുബായിൽ എത്തുകയും അവിടെ നിന്നും ബംഗളൂരുവിൽ വന്നിറങ്ങുകയും ചെയ്ത വ്യക്തിയിലാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ ഇയാളിൽ രോഗലക്ഷണങ്ങൾ കണ്ടെത്തിയിരുന്നില്ല. അതേ തുടർന്ന് ഇയാൾ ജോലിക്ക് പോവുകയും ചെയ്തിരുന്നു.
എന്നാൽ, മാർച്ച് അഞ്ചിന് രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ കണ്ടെത്തിയത്.
അതേസമയം, തമിഴ്നാട്ടിൽ ഇന്നു രണ്ടു മലയാളികളെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ടുകളുണ്ട്. മധുരയിൽ ജോലി ചെയ്യുന്ന പുനലൂർ സ്വദേശിയാണ് ഒരാൾ. ചെന്നൈ രാജാജി സർക്കാർ ആശുപത്രിയിലാണ് ഇയാൾ ചികിത്സയിലുള്ളത്. ഇയാൾ ഇറ്റലി, സ്വിറ്റ്സർലാൻഡ് എന്നീ രാജ്യങ്ങളിൽ സന്ദർശനം നടത്തിയിരുന്നു.
ഇവിടങ്ങളിൽ നിന്നും ഡൽഹിയിൽ എത്തിയിട്ട് അവിടെ നിന്നാണ് ജോലി സ്ഥലമായ മധുരയിലേക്ക് വന്നത്. ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരിക്കുന്ന രണ്ടാമത്തെ മലയാളി തൃശൂർ സ്വദേശിയാണ്. ഇയാൾ മലേഷ്യയിൽ നിന്നും കോയമ്പത്തൂരിൽ എത്തിയ വ്യക്തിയാണ്. ഇരുവരുടെയും രക്തസാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതുവരെ 1200 ഓളം പേർ തമിഴ്നാട്ടിൽ വിവിധ ആശുപത്രികളിലായി നിരീക്ഷണത്തിൽ ഉണ്ടെന്നാണ് വിവരം. മലേഷ്യയിൽ നിന്നും മടങ്ങിയെത്തിയ ഒരാൾക്ക് കഴിഞ്ഞ ദിവസം കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here