ഡല്‍ഹി മലയാളി വീട്ടമ്മയുടെയും മകളുടെയും കൊലപാതകം ; മകളുടെ സുഹൃത്ത് അറസ്റ്റില്‍
ഡല്‍ഹിയില്‍ മലയാളി വീട്ടമ്മയും മകളും കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കൊച്ചി സ്വദേശിനി സുമിത വത്സ്യ (45), മകള്‍ സ്മൃത വത്സ്യ (25) എന്നിവരാണ് കൊല്ലപ്പെട്ടത്. സ്മൃതയുടെ സുഹൃത്ത് വിനയ് ആണ് അറസ്റ്റിലായത്. പ്രണയത്തിലായിരുന്ന സ്മൃതയും വിനയ് -യും
അടുത്തിടെ ബന്ധം വേര്‍പിരിഞ്ഞിതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം.
അശോക് നഗറിലെ വസുന്ധര എന്‍ക്ലേവിലെ ഫ്‌ളാറ്റിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ വീട്ടിലെത്തിയ ജോലിക്കാരി ഇരുവരെയും ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസ് വിവരം അറിയിക്കുകയായിരുന്നു. വിനയ്-യും സഹായിയുമാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ജയ്പുരിന് സമീപത്ത് വച്ചാണ് വിനയ് പൊലീസിന്റെ പിടിയിലായത്. സഹായിക്കായി തെരച്ചില്‍ തുടരുകയാണ്.
ഭര്‍ത്താവിന്റെ മരണ ശേഷം സ്വകാര്യ കമ്പനിയിലെ ഉദ്യോഗസ്ഥയായ സുമിതയും ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിനിയായ മകള്‍ സ്മൃതയും ഫ്‌ളാറ്റില്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. തിങ്കളാഴ്ച പുലര്‍ച്ചെ ഫ്‌ളാറ്റില്‍ എത്തിയ വിനയ്-യും സഹായിയും സുമിതയെയും സ്മൃതയെയും കുത്തികൊലപ്പെടുത്തുകയായിരുന്നു. ഇതിന് ശേഷം സുമിതയുടെ കാറിലാണ് ഇരുവരും രക്ഷപ്പെട്ടത്. എന്നാല്‍ കാര്‍ ഫ്‌ളാറ്റിന് സമീപത്തെ ബാരിക്കേഡില്‍ ഇടിക്കുകയും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് വിനയ്-യെ അറസ്റ്റ് ചെയ്തത്.
Story Highlights- Delhi murders, Daughter’s friend arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here