കേരള- കർണാടക അതിർത്തിയിൽ പ്രശ്‌നങ്ങൾ തുടരുന്നു; കേരളത്തിൽ നിന്നുള്ള മാധ്യമ പ്രവർത്തകർക്കും വിലക്ക്

കേരള- കർണാടക അതിർത്തിയിൽ പ്രശ്‌നങ്ങൾ തുടരുന്നു. തലപ്പടിയിൽ കേരളത്തിൽ നിന്നുള്ള മാധ്യമ പ്രവർത്തകർക്ക് വിലക്കേർപ്പെടുത്തി. മാധ്യമപ്രവർത്തകർ എത്തിയാൽ അറസ്റ്റ് ചെയ്യാനും ഉത്തരവ്.
അതേസമയം, കാസർഗോഡ് ബന്തടുക്കയിൽ പച്ചക്കറി വാഹനം തടഞ്ഞ് പച്ചക്കറികൾ റോഡിൽ വലിച്ചെറിഞ്ഞു. കേരള കർണാടക അതിർത്തി മേഖലയിലെ കർണാടക പൊലീസിന്റെ നടപടി സംബന്ധിച്ച വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. അതിർത്തിയടച്ചതോടെ രണ്ട് പേർ ചികിത്സ കിട്ടാതെ മരിച്ച സംഭവം പ്രാദേശിക തലത്തിൽ പ്രതിഷേധങ്ങൾക്ക് ഇടയാക്കി.
ഇതോടെയാണ് അതിർത്തിയിൽ പ്രവേശിക്കാൻ കേരളത്തിലെ മാധ്യമങ്ങളെയും കർണാടക പൊലീസ് വിലക്കിയത്. പരിശോധന കർശനമാക്കാൻ മംഗളുരു സിറ്റി പൊലീസ് കമ്മീഷണർ പിഎസ് ഹർഷ ഉൾപ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അതിർത്തിയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.
ഇന്നു മുതൽ കേരളത്തിൽ നിന്നുള്ള പത്ര വാഹനങ്ങളും മംഗലരുവിലേക്ക് കടത്തിവിട്ടില്ല. എന്നാൽ, കന്നഡ പത്രങ്ങൾ അതിർത്തി കടന്ന് കാസർഗോട്ടേക്ക് കടത്തിവിടുന്നുണ്ട്.
ആശുപത്രി സർവീസുകൾക്കടക്കമുള്ള വിലക്ക് ഇന്നും തുടരുകയാണ്. ചരക്കു വാഹനങ്ങളും കർശന പരിശോധനയ്ക്ക് ശേഷമാണ് ചെക് പോസ്റ്റ് കടക്കുന്നത്.
കാസർഗോഡ് ബന്തടുക്ക മാണിമൂലയിൽ പച്ചക്കറി വാഹനത്തിനു നേരെ ആക്രമണം നടന്നു. പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളിലേക്ക് മൈസൂരിൽ നിന്നും സുള്ള്യ വഴിയെത്തിച്ച പച്ചക്കറികൾ അക്രമികൾ റോഡിൽ വലിച്ചെറിഞ്ഞു. ഇന്നലെ രാത്രിയോടെയാണ് സംഭവം നടന്നത്. ഡ്രൈവർക്കും ഒപ്പമുണ്ടായിരുന്നയാൾക്കും മർദനമേറ്റു. വിഷയത്തിൽ നാട്ടുകാർ ജില്ലാ കളക്ടർക്ക് പരാതി നൽകിയിട്ടുണ്ട്.
Story highlight: Problems continue along the Kerala-Karnataka border Journalists from Kerala also banned
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here