ആദ്യം കൊവിഡ് പോസിറ്റീവ്, പിന്നെ നെഗറ്റീവ്, വീണ്ടും പോസിറ്റീവ് പിന്നാലെ മരണവും

കൊവിഡ് പരിശോധനയിലുണ്ടായ പിഴവ് മൂലം കൊൽക്കത്തയിൽ അറുപത്തെട്ടുകാരന് ജീവൻ നഷ്ടമായി. ബംഗൂറിലെ സർക്കാർ ആശുപത്രിയിൽ പരിശോധനയിലുണ്ടായ ഗുരുതരമായ വീഴ്ച്ചയാണ് വയോധികന്റെ മരണത്തിന് കാരണം.
പനി, ചുമ തുടങ്ങിയ ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞാഴ്ച്ചയാണ് കൊൽക്കത്ത സ്വദേശിയായ ഓം പ്രകാശിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊറോണ പോസിറ്റീവ് ആണെന്നു കണ്ടെത്തിയത്. നാല് ദിവസം കഴിഞ്ഞ് വീണ്ടും നടത്തിയ പരിശോധനയിലാണ് നെഗറ്റീവ് ആണെന്നു കണ്ടെത്തിയത്.
ഏപ്രിൽ 22 ന് ആയിരുന്നു ഓം പ്രാകാശിന് കൊറോണ പോസ്റ്റീവ് ആണെന്നു പരിശോധനയിൽ കണ്ടെത്തിയത്. ഇതേ തുടർന്ന് വീട്ടിലുള്ളവരോട് ക്വാറന്റൈനിൽ പ്രവേശിക്കാനും ആശുപത്രിയിൽ നിന്നും നിർദേശം നൽകി. എന്നാൽ, നാലു ദിവസം കഴിഞ്ഞ് നടത്തിയ പരിശോധനയിൽ ഓം പ്രകാശിന് വൈറസ് ബാധയില്ലെന്നും പരിശോധന ഫലം നെഗറ്റീവ് ആണെന്നും ചൂണ്ടിക്കാട്ടി അദ്ദേഹത്തെ വീട്ടിലേക്ക് തിരിച്ചയച്ചു. ഓം പ്രകാശിന്റെ ഡിസ്ചാർജ് സർട്ടിഫിക്കറ്റിലും കൊവിഡ് നെഗറ്റീവ് എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്.
എന്നാൽ, പിറ്റേ ദിവസം തന്നെ ഓം പ്രകാശിന്റെ മകൻ രാജ് ഗുപതയ്ക്ക് ആരോഗ്യവകുപ്പിന്റെ ഫോൺ വന്നു. പിതാവിന്റെ പരിശോധന ഫലം പോസിറ്റീവ് ആണെന്നും ഉടൻ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യേണ്ടതുണ്ടെന്നുമായിരുന്നു ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞത്. ഓം പ്രകാശിനെ കൊണ്ടു പോകാൻ ആംബുലൻ വീട്ടിലേക്ക് വന്നുകൊണ്ടിരിക്കുകയായിരുന്നുവെന്നും രാജ് ഗുപ്തയെ ഫോണിൽക്കൂടി അറിയിച്ചു.
കൊവിഡ് ഇല്ലെന്നു പറഞ്ഞു ആശുപത്രിയിൽ നിന്നും വിട്ടിട്ട് 24 മണിക്കൂർ ആകും മുന്നേ പിതാവിനെ വീണ്ടും ആശുപത്രിയിലേക്ക് മാറ്റണമെന്നു പറഞ്ഞതു കേട്ട് താൻ ഞെട്ടിപ്പോയെന്നു രാജ് ഗുപ്ത മാധ്യമങ്ങളോട് പറഞ്ഞു. രണ്ടാമതും വീട്ടിൽ നിന്നും ആശുപത്രിയിലേക്ക് പോയ പിതാവ് ജീവനോടെ തിരികെ വന്നില്ലെന്നും രാജ് ഗുപ്ത പറഞ്ഞു.
തന്റെ പിതാവിന്റെ മരണത്തിന് സംസ്ഥാന സർക്കാരിന് ഉത്തരവാദിത്വമുണ്ടെന്നാണ് രാജ് ഗുപ്ത ആരോപിക്കുന്നത്. സംഭവം വിവാദമായതോടെ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഓംപ്രകാശിന്റെ വീട്ടിലുള്ള എല്ലാവരെയും നിരീക്ഷണത്തിലാക്കാനും നിർദേശിച്ചിട്ടുണ്ട്.
Story highlight: The first is the covid positive, then negative, then positive, followed by death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here