തമിഴ്‌നാട്ടിൽ നിന്നെത്തിയ ലോറി പഞ്ചായത്ത് മെമ്പറുടെ നേതൃത്വത്തിൽ തടഞ്ഞു; നാല് പേർക്ക് എതിരെ കേസ്
ഇടുക്കി നെടുങ്കണ്ടം കരുണാപുരത്ത് ഏലത്തോട്ടത്തിലേക്ക് കുമ്മായവുമായി തമിഴ്‌നാട്ടിൽ നിന്ന് വന്ന ലോറി പഞ്ചായത്ത് മെമ്പറുടെ നേതൃത്വത്തിൽ തടഞ്ഞു. സ്ഥലത്തെത്തിയ പൊലീസിന് നേരെയും കയ്യേറ്റ ശ്രമമുണ്ടായി. കളക്ടറുടെ നിർദേശ പ്രകാരമാണ് ലോറി കടത്തിവിട്ടത്. സംഭവത്തിൽ സിപിഐഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കും പഞ്ചായത്ത് അംഗത്തിനുമുൾപ്പെടെ നാല് പേർക്കെതിരെ കേസെടുത്തു.
ഹോട്ട്‌സ്‌പോട്ടായ കരുണാപുരം പഞ്ചായത്തിലെ പോത്തിൻ കണ്ടെത്തായിരുന്നു സംഭവം.
ശനിയാഴ്ച രാവിലെ ഏഴ് മണിയോടെയാണ് ഏലത്തോട്ടത്തിലേക്ക് കമ്മായവുമായി എത്തിയ ലോറി കമ്പംമെട്ട് ചെക്കുപോസ്റ്റ് കടത്തിവിട്ടത്. തമിഴ്‌നാട്ടിൽ നിന്ന് എത്തിയ ലോറി അതിർത്തി കടത്തി വിട്ടത് നിയമലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കരുണാപുരം പഞ്ചായത്തംഗം രഞ്ജു ബിജുവും നാട്ടുകാരും ചേർന്ന് ലോറി തടഞ്ഞത്.
സംഭവ സ്ഥലത്തെത്തിയ വനിതാ എസ്‌ഐയും പഞ്ചായത്തംഗവും തമ്മിൽ തർക്കമായി. കളക്ടറുടെ പാസുമായാണ് ലോറിയെത്തിയതെന്നും കളക്ടറുടെ ഉത്തരവിനെ തടയുവാനാവില്ലന്നും പൊലീസ് അറിയിച്ചെങ്കിലും മെമ്പറും സംഘവും പൊലീസ് ജീപ്പിന് മുമ്പിൽ കിടന്ന് പ്രതിഷേധിച്ചു. ഇവരെ ബലം പ്രയോഗിച്ചാണ് പൊലീസ് നീക്കിയത്.
also read: ഇടുക്കിയില്‍ കൊവിഡ് ചികിത്സയിലുണ്ടായിരുന്ന 26 കാരി ആശുപത്രി വിട്ടു
പൊലീസ് സംരക്ഷണത്തിൽ ലോഡിറക്കിയ ശേഷം ലോറി തമിഴ്നാട്ടിലേക്ക് തിരിച്ചയച്ചു. സംഭവത്തിൽ സിപിഐഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിയും പഞ്ചായത്ത് അംഗവും ഉൾപ്പെടെ നാല് പേർക്കെതിരെയും കേസെടുത്തു. പൊലീസിന്റെ ജോലി തടസപ്പെടുത്തിയതിനും പകർച്ചവ്യാധി പ്രതിരോധ നിയമലംഘനപ്രകാരം കൂട്ടംകൂടിയതിനുമാണ് കേസെടുത്തിരിക്കുന്നത്.
Story highlights-idukki,lorry blocked case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here