Advertisement

ഷംന കാസിം ബ്ലാക്ക്‌മെയ്‌ലിങ് കേസ്; തട്ടിപ്പിന് പിന്നിൽ 9 അംഗ സംഘമെന്ന് പൊലീസ്

June 28, 2020
Google News 2 minutes Read
shamna kasim blackmailing case

കൊച്ചി ബ്ലാക്ക്മെയിലിങ് തട്ടിപ്പ് കേസിൽ അന്വേഷണം സിനിമ മേഖലയിലേയ്ക്ക്. തൃശൂർ സ്വദേശിയായ നിർമാതാവിനെ ഉടൻ ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘത്തിൽ നിന്ന് സൂചന ലഭിച്ചു. തട്ടിപ്പിന് പിന്നിൽ 9 അംഗ സംഘമാണെന്നും രണ്ട് പേർ കൂടി പിടിയിലാകാനുണ്ടെന്നും സിറ്റി പൊലീസ് കമ്മീഷണർ വിജയ് സാക്കറെ പറഞ്ഞു. ലൈംഗിക ചൂഷണത്തിനും പ്രതികൾക്കെതിരെ കേസെടുത്തു. ഇരയായ പെൺകുട്ടിയുടെ രഹസ്യമൊഴി മജിസ്ട്രേറ്റിന് മുമ്പാകെ രേഖപ്പെടുത്തി.

Read Also: പബ്ലിസിറ്റിക്ക് വേണ്ടിയല്ല പരാതി നൽകിയത്: ഷംനാ കാസിം

യുവനടി ഷംന കാസിമിൻ്റെ നമ്പർ തട്ടിപ്പ് സംഘത്തിന് നൽകിയത് തൃശൂർ സ്വദേശിയായ നിർമാതാവ് ആണെന്ന് പ്രതികൾ പൊലീസിൻ്റെ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേസ് അന്വേഷണം സിനിമ മേഖലയിലേയ്ക്ക് വ്യാപിപിക്കാൻ പൊലീസ് തീരുമാനിച്ചത്. മുഖ്യപ്രതി റഫീഖിൻ്റെ സഹോദരൻ ഹാരിസ് വഴിയാണ് ഷംനയുടെ നമ്പർ ശേഖരിച്ചത്. ഷംനയെ ഫോണിൽ വിളിച്ചത് ഹാരിസ് എന്നാണ് പ്രതികളുടെ മൊഴി. സിനിമാ മേഖലയിൽ ഹെയർ സ്റ്റൈലിസ്റ്റായ ഹാരിസിന് വേണ്ടി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. കേസിൽ രണ്ട് പ്രതികൾ കൂടി ഇനിയും പിടിയാകാനുണ്ട്. ഇടുക്കി സ്വദേശിനിയായ മീര എന്ന യുവതിയുടെ പങ്കും പൊലീസ് അന്വേഷിക്കും. പെൺകുട്ടികളെ പാലക്കാടേയ്ക്ക് വിളിച്ച് വരുത്തിയതും മുറിയിൽ പൂട്ടിയിട്ടതും ഇവരാണെന്നാണ് വിവരം. ഇതിൻ്റെ അടിസ്ഥാനത്തിൽ ലൈംഗിക ചൂഷണത്തിനും പ്രതികൾക്കെതിരെ കേസ് എടുത്തു.

Read Also: ഷംന കാസിം ബ്ലാക്ക്‌മെയിൽ കേസ് : നടിയുടെ നമ്പർ നൽകിയ നിർമാതാവിനെ പൊലീസ് ചോദ്യം ചെയ്യും

ഇതുവരെ 6 കേസുകൾ രജിസ്റ്റർ ചെയ്തു. 18 യുവതികൾ തട്ടിപ്പിന് ഇരകളായിട്ടുണ്ട്. 9 യുവതികൾ ഇതിനകം മൊഴി നൽകി. പ്രതികൾ ഷംനയെ എന്തുകൊണ്ട് ലക്ഷ്യമിട്ടുവെന്നത് പ്രത്യേകമായി അന്വേഷിക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണർ വിജയ് സാക്കറെ പറഞ്ഞു.

തൃശൂരിലെ വീട്ടമ്മയുടെ പരാതിയിൽ കൊച്ചിയിലെ ബ്ലാക്മെയിലിങ് സംഘത്തിനെതിരെ വാടാനപ്പിളളി പൊലീസും കേസെടുത്തു. അതിനിടെ ലൈംഗിക പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ രഹസ്യമൊഴി മജിസ്ട്രേറ്റിന് മുൻപാകെ രേഖപ്പെടുത്തി. പാലക്കാട് വച്ച് നാലു പേർ പീഡിപ്പിച്ചതായാണ് പെൺകുട്ടിയുടെ മൊഴി. അതേസമയം നാളെ കൊച്ചിയിൽ എത്തുന്ന ഷംന കാസിമിന്റെ മൊഴി അന്വേഷണം സംഘം ഉടൻ രേഖപ്പെടുത്തുമെന്നും സൂചനയുണ്ട്.

Story Highlights: shamna kasim blackmailing case update

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here