ഐഎസ്എൽ: കേരളത്തിനും ഗോവയ്ക്കും സാധ്യത; കൊച്ചിയും തൃശൂരും കോഴിക്കോടും വേദികളായേക്കും
ഐഎസ്എൽ ഏഴാം സീസണിന് കേരളവും ഗോവയും വേദികളായേക്കുമെന്ന് റിപ്പോർട്ട്. രാജ്യത്ത് കൊവിഡ് കേസുകൾ കാര്യമായി ബാധിക്കാത്ത രണ്ട് സംസ്ഥാനങ്ങളാണ് ഇവ. അതുകൊണ്ട് തന്നെ കേരളവും ഗോവയും പരിഗണനയിലുണ്ടെന്നാണ് സൂചന. കാണികൾ ഇല്ലാതെയാവും ടൂർണമെൻ്റ് നടത്തുക. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും ലീഗ് അധികൃതർ ഇക്കാര്യം പരിഗണിക്കുകയാണെന്നാണ് സൂചന.
Read Also : ഐഎസ്എൽ നവംബറിൽ തുടങ്ങിയേക്കും
കൊവിഡ് കേസുകൾക്ക് കേരളം വേദിയൊരുക്കുകയാണെങ്കിൽ കൊച്ചിക്കൊപ്പം തൃശൂരും കോഴിക്കോടും മത്സരങ്ങൾ സംഘടിപ്പിച്ചേക്കും. ഗോവയിൽ മത്സരങ്ങൾ നടത്താൻ ആലോചനയുണ്ടെങ്കിലും കേരളത്തിനു തന്നെ നറുക്ക് വീഴാനാണ് സാധ്യത. ഫറ്റോർഡ സ്റ്റേഡിയത്തെക്കാൾ കൂടുതൽ സൗകര്യങ്ങൾ കൊച്ചിയിലാണ് എന്നത് കേരളത്തിനു ഗുണകരമാവും. രാജ്യത്തെ വിവിധ വേദികൾ കേന്ദ്രീകരിച്ച് ഐഎസ്എൽ അധികൃതർ പരിശോധന നടത്തും. ഇവിടങ്ങളിലെ കൊവിഡ് ബാധ കണക്കിലെടുത്താവും തീരുമാനം. ലീഗ് നടത്തിയാലും വിമാനഗതാഗതം പുനരാരംഭിക്കേണ്ടതും അത്യാവശ്യമാണ്. വിദേശ താരങ്ങൾക്കും പരിശീലകർക്കും ഇന്ത്യയിൽ എത്തിച്ചേരണമെങ്കിൽ സാധാരണ ഗതിയിലുള്ള വിമാന സർവീസുകൾ ആരംഭിക്കേണ്ടതുണ്ട്. അതിൻ്റെ സാധ്യതയും അധികൃതർ വിലയിരുത്തും.
Read Also : ഐഎസ്എൽ ആറാം സീസൺ കിരീടം എടികെയ്ക്ക്
നവംബർ 22നാണ് ലീഗ് തീരുമാനിച്ചിരിക്കുന്നത്. അന്ന് ലീഗ് തുടങ്ങണമെങ്കിൽ നാല് ആഴ്ച മുൻപെങ്കിലും താരങ്ങളും ഒഫീഷ്യലുകളും എത്തി ക്വാറൻ്റീനിൽ കഴിയണം. അതിനു മുൻപ് തന്നെ കേന്ദ്രത്തിൻ്റെയും സംസ്ഥാന സർക്കാരുകളുടെയും അനുമതി വാങ്ങണം. വേദികളാവുന്ന നഗരങ്ങളിൽ ഇത്രയധികം താരങ്ങൾക്കും പരിശീലക സംഘത്തിനും മാച്ച് ഒഫീഷ്യലുകൾക്കും ഒരുമിച്ച് താമസിക്കാനും പരിശീലിക്കാനും സാധിക്കുന്ന തരത്തിൽ സൗകര്യം ഉണ്ടാവണം. ഇതൊക്കെ കണ്ടെത്തുക ശ്രമകരമാണെങ്കിലും ഐ എസ് എൽ അധികൃതർ ആലോചനയുമായി മുന്നോട്ടു പോവുകയാണ്.
Story Highlights – ISL goa and Kerala frontrunners to host
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here