ജയിൽ ശിക്ഷ ഒഴിവാക്കാൻ വ്യാജ മരണ സർട്ടിഫിക്കറ്റ്; കുറ്റവാളിയെ സർട്ടിഫിക്കറ്റിലെ അക്ഷരത്തെറ്റ് കുടുക്കി

ജയിൽ ശിക്ഷ ഒഴിവാക്കാൻ വ്യാജ മരണ സർട്ടിഫിക്കറ്റ് സമർപ്പിച്ച കുറ്റവാളിയെ സർട്ടിഫിക്കറ്റിലെ അക്ഷരത്തെറ്റ് കുടുക്കി. അമേരിക്കയിലെ ന്യൂ യോർക്ക് സ്വദേശിയായ റോബർട്ട് ബെർഗർ ആണ് കോടതിയെ പറ്റിക്കാൻ ശ്രമിച്ച് കുടുങ്ങിയത്. ഒരു വർഷം തടവുശിക്ഷ അനുഭവിക്കേണ്ടിയിരുന്ന ഇയാൾക്ക് തട്ടിപ്പിനുള്ള ശിക്ഷ ഉൾപ്പെടെ 4 വർഷത്തെ തടവാണ് ഇപ്പോൾ കോടതി വിധിച്ചിരിക്കുന്നത്.
വാഹനമോഷണക്കേസിലാണ് 25കാരനായ റോബർട്ട് കുറ്റക്കാരനാണെന്ന് നേരത്തെ കോടതി വിധിച്ചത്. കഴിഞ്ഞ ഒക്ടോബറിലായിരുന്നു സംഭവം. ഒരു വർഷത്തെ ജയിൽ വാസമായിരുന്നു അയാൾക്കുള്ള ശിക്ഷ. എന്നാൽ, ശിക്ഷയിൽ നിന്ന് രക്ഷപ്പെടാനായി തൻ്റെ വ്യാജ മരണ സർട്ടിഫിക്കറ്റ് തയ്യാറാക്കിയ റോബർട്ട് കാമുകി മുഖേന ഇത് കോടതിയിൽ സമർപ്പിച്ചു. ന്യൂ ജേഴ്സി ആരോഗ്യവിഭാഗത്തിൻ്റെ പേരിലായിരുന്നു വ്യാജ സർട്ടിഫിക്കറ്റ്. പാളിച്ചകളേതുമില്ലാത് റോബർട്ട് ഇത് കൃത്യമായി നിർമിച്ചെടുത്തെങ്കിലും സർട്ടിഫിക്കറ്റിലെ അക്ഷരത്തെറ്റ് കോടതി കണ്ടെത്തി. ഒരു ‘ഐ’ ആയിരുന്നു സർട്ടിഫിക്കറ്റിൽ ഇല്ലാതിരുന്നത്. ഫോണ്ടും ഫോണ്ട് വലിപ്പവും സംശയം വർധിപ്പിച്ചു. തുടർന്ന് ന്യൂ ജേഴ്സി ആരോഗ്യവിഭാഗം ഈ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തി. തുടർന്നാണ് ഇയാളെ കോടതി നാലു വർഷത്തെ തടവിനു ശിക്ഷിച്ചത്.

Story Highlights – US man fakes death to avoid jail
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here