ഇരിങ്ങാലക്കുട നഗരസഭയിലും മുരിയാട് പഞ്ചായത്തിലും നാളെ മുതല്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍

ഇരിങ്ങാലക്കുട നഗരസഭയിലും മുരിയാട് പഞ്ചായത്തിലും നാളെ മുതല്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി നാളെ വൈകിട്ട് അഞ്ചുമണി മുതല്‍ ഇരിങ്ങാലക്കുട നഗരസഭയിലും മുരിയാട് പഞ്ചായത്തിലും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. അനാവശ്യമായി വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവദിക്കില്ല. വൈദ്യസഹായം, മരണാവശ്യം തുടങ്ങിയ അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങിയാല്‍ നടപടി സ്വീകരിക്കും. മെഡിക്കല്‍ ഷോപ്പുകള്‍, മില്‍മ ബൂത്തുകള്‍ എന്നിവ രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 12 മണിവരെ മാത്രമേ പ്രവര്‍ത്തിക്കാവൂ.
അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ ഒരു വാര്‍ഡില്‍ രണ്ടു വീതം തുറക്കും. ഏതെല്ലാം സ്ഥാപനങ്ങള്‍ തുറക്കണമെന്നത് അതത് തദ്ദേശസ്ഥാപനതലത്തില്‍ തീരുമാനിക്കും. നിത്യോപയോഗസാധനങ്ങള്‍ ആവശ്യമുളളവര്‍ വാര്‍ഡ്തല സന്നദ്ധപ്രവര്‍ത്തകരുടെ സേവനം ഉപയോഗപ്പെടുത്തി ഈ കടകളില്‍ നിന്ന് വാങ്ങണം. കടകളുടെ പ്രവര്‍ത്തനസമയം രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 12 വരെയായിരിക്കും. റേഷന്‍കടകള്‍ കൊവിഡ് സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കും. റേഷന്‍സാധനങ്ങള്‍ വാങ്ങാന്‍ പുറത്തിറങ്ങുന്നവര്‍ റേഷന്‍കാര്‍ഡ് കൈയില്‍ കരുതേണ്ടതും ആവശ്യപ്പെട്ടാല്‍ പരിശോധനയ്ക്കായി നല്‍കേണ്ടതുമാണ്.
Read Also : കൊവിഡ് ടെസ്റ്റുകളുടെ എണ്ണത്തില്‍ ഇന്ത്യയില്‍ മൂന്നാം സ്ഥാനത്താണ് കേരളം: മുഖ്യമന്ത്രി
വ്യവസായവാണിജ്യ സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കരുത്. ആശുപത്രി, നഴ്സിംഗ് ഹോം, ലാബോറട്ടറി, ആംബുലന്‍സ്, കെഎസ്ഇബി, വാട്ടര്‍ അതോറിറ്റിയെ എന്നിവയെ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ തദ്ദേശസ്ഥാപനങ്ങളില്‍ പൊതുവാഹനഗതാഗതം നിരോധിച്ചു. ദീര്‍ഘദൂര ബസുകളും ഇവിടെ ഏര്‍പ്പെടുത്തിയിട്ടുളള ഗതാഗതനിയന്ത്രണം പാലിച്ച് സര്‍വീസ് നടത്തണം. ക്ലസ്റ്റര്‍ മേഖലയില്‍ യാത്രക്കാരെ കയറ്റാനോ ഇറക്കാനോ പാടില്ല. നേരത്തെ നിശ്ചയിച്ചിട്ടുളള വിവാഹങ്ങള്‍ ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ അനുമതിയോടെ പരമാവധി 20 പേരെ മാത്രം പങ്കെടുപ്പിച്ച് നടത്താം. മരണവീടുകളില്‍ 10 പേരില്‍ കൂടുതല്‍ ഒത്തുചേരരുത്. പൊതുസ്ഥലത്ത് കൂട്ടം കൂടാനോ പൊതുപരിപാടികള്‍ സംഘടിപ്പിക്കാനോ പാടില്ല.
ആരാധനാലയങ്ങളില്‍ പ്രവേശനം അനുവദിക്കുന്നതല്ല. അവശ്യസര്‍വീസ് വിഭാഗത്തില്‍പ്പെട്ട പൊലീസ്, അഗ്നിശമന സേന, വാട്ടര്‍ അതോറിറ്റി, റവന്യൂ, ആരോഗ്യം, ട്രഷറി, തദ്ദേശവകുപ്പുകള്‍ തടസമില്ലാതെ പ്രവര്‍ത്തിക്കും. അവശ്യസര്‍വീസ് അല്ലാത്ത ഓഫീസുകളില്‍ അതത് ഓഫീസ് മേധാവികള്‍ വര്‍ക്ക് ഫ്രം ഹോം സൗകര്യമേര്‍പ്പെടുത്തണമെന്നും ജില്ലാ ഭരണകൂടത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു.
Story Highlights – ringalakuda, Muriyad, Triple lockdown
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here