‘ചൗളയും റായുഡുവും ശ്രദ്ധേയരല്ലാത്ത കളിക്കാർ’; മഞ്ജരേക്കറിന്റെ പരാമർശം വീണ്ടും വിവാദത്തിൽ

മുൻ ദേശീയ താരവും കമൻ്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കർ വീണ്ടും വിവാദത്തിൽ. ചെന്നൈ സൂപ്പർ കിംഗ്സ് താരങ്ങളായ അമ്പാട്ടി റായുഡുവിനെയും ചൗളയെയും ശ്രദ്ധേയരല്ലാത്ത കളിക്കാർ എന്ന് വിശേഷിപ്പിച്ചതാണ് വിവാദമായിരിക്കുന്നത്. മുൻപും മഞ്ജരേക്കറുടെ പല പരാമർശങ്ങളും വിവാദമായിരുന്നു. അതുകൊണ്ട് തന്നെ ഇക്കൊല്ലത്തെ ഐപിഎൽ കമൻ്ററി പാനലിൽ നിന്ന് മഞ്ജരേക്കറെ ബിസിസിഐ ഒഴിവാക്കുകയും ചെയ്തിരുന്നു.
Read Also : ദൈവത്തിന്റെ പോരാളികൾ പതിവു തെറ്റിച്ചില്ല; ചെന്നൈയുടെ വിജയം 5 വിക്കറ്റിന്
മുംബൈ ഇന്ത്യൻസിനെതിരെ നടന്ന ഐപിഎൽ ഉദ്ഘാടന മത്സരത്തിനു ശേഷമായിരുന്നു മഞ്ജരേക്കറുടെ ട്വീറ്റ്. ചൗളയും റായുഡുവുമാണ് ചെന്നൈയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചത്. ‘ശ്രദ്ധേയരല്ലാത്ത രണ്ട് ക്രിക്കറ്റ് താരങ്ങളായ റായിഡു, പീയുഷ് ചൗള എന്നിവരെ ഓര്‍ത്ത് സന്തോഷിക്കുന്നു. ആശ്ചര്യപ്പെടുത്തും വിധമാണ് ചൗള ബൗള്‍ ചെയ്തത്. അഞ്ചാമത്തെയും 16ആമത്തെയും ഓവറുകളിൽ ചൗള പന്തെറിയുകയും ചെയ്തു. ഷോട്ടുകളുടെ ക്വാളിറ്റി പരിഗണിക്കുമ്പോള്‍ റായിഡുവിന്റെ മികച്ച ഐപിഎല്‍ ഇന്നിങ്‌സുകളില്‍ ഒന്നായിരുന്നു അത്.’- ഇങ്ങനെയാണ് മഞ്ജരേക്കർ ട്വീറ്റ് ചെയ്തത്.
ഇതിനു പിന്നാലെ ആരാധകർ വിമർശനവുമായി രംഗത്തെത്തി. റായുഡുവിനെ ശ്രദ്ധേയരല്ലാത്ത ക്രിക്കറ്റർ എന്നല്ല, തരംതാഴ്ത്തിയ ക്രിക്കറ്റർ എന്നാണ് വിളിക്കേണ്ടതെന്ന് ആരാധകർ പറയുന്നു.
Read Also : ബിസിസിഐ ഇടഞ്ഞു തന്നെ; ഐപിഎൽ കമന്ററി ബോക്സിൽ ഇക്കുറി മഞ്ജരേക്കർ ഉണ്ടാവില്ല
ക്രിക്കറ്റ് നിരീക്ഷകനും കമൻ്റേറ്ററുമായ ഹർഷ ഭോഗ്‌ലെ, ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ എന്നിവർക്കെതിരെ നടത്തിയ പരാമർശങ്ങളാണ് കമൻ്ററി പാനലിൽ നിന്ന് മഞ്ജരേക്കറെ ഒഴിവാക്കുന്നതിലേക്ക് ബിസിസിഐയെ നയിച്ചത്. ഈ വര്‍ഷം മാര്‍ച്ചില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന ഏകദിന പരമ്പരക്ക് മുന്നോടി ആയാണ് മഞ്ജരേക്കറെ കമൻ്ററി പാനലിൽ നിന്ന് ബിസിസിഐ നീക്കിയത്. തുടർന്ന് മഞ്ജരേക്കർ ജഡേജയോടും ഭോഗ്‌ലെയോടും മാപ്പ് അപേക്ഷിച്ചിരുന്നു. ഇരുവരും തമ്മിലുണ്ടായിരുന്ന പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്തിരുന്നു.
ഇതിനു ശേഷം അദ്ദേഹം വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് ബിസിസിഐക്ക് രണ്ട് തവണ മെയിൽ അയച്ചു. ഐപിഎൽ 13ആം സീസണിലെ കമൻ്ററി പാനലിൽ തന്നെ ഉൾപ്പെടുത്തണമെന്നായിരുന്നു മഞ്ജരേക്കറുടെ അഭ്യർത്ഥന. എന്നാൽ ഇത് ബിസിസിഐ നിരസിച്ചു.
Story Highlights – Sanjay Manjarekkar’s tweet about Rayudu and Chawla sparks controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here