Advertisement

‘അങ്ങാടിയില്‍ തോറ്റതിന് അമ്മയോട്’ ഗവേഷണ പ്രബന്ധവുമായി ബന്ധപ്പെട്ട വിവാദത്തില്‍ മന്ത്രി കെ ടി ജലീല്‍

November 10, 2020
Google News 7 minutes Read
kt jaleel

തന്റെ ഗവേഷണ പ്രബന്ധവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി മന്ത്രി കെ ടി ജലീല്‍. സമൂഹ മാധ്യമത്തിലൂടെയായിരുന്നു പ്രതികരണം. തന്റെ പ്രബന്ധം പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും ഇംഗ്ലീഷിലും മലയാളത്തിലും ഇറങ്ങിയിട്ടുണ്ടെന്നും മന്ത്രി പറയുന്നു. താത്പര്യമുള്ളവര്‍ക്ക് വാങ്ങി വായിക്കാവുന്നതാണെന്നും മന്ത്രി. മലബാര്‍ ലഹളയെ കുറിച്ചാണ് കെ ടി ജലീലിന്റെ ഗവേഷണ പ്രബന്ധം.

Read Also : ലോക്ക്ഡൗണിന് ശേഷം മലപ്പുറത്തെത്തുന്ന പ്രവാസികള്‍ നിരീക്ഷണത്തില്‍ കഴിയണം: കെ ടി ജലീല്‍

മലബാറില്‍ നടന്ന ധീരമായ സ്വാതന്ത്ര്യസമര പോരാട്ടത്തെ തള്ളിപ്പറയാനും അതിനെ മതഭ്രാന്തന്‍മാര്‍ നടത്തിയ മതലഹളയാക്കാനുമാണ് പരാതിക്കാരുടെ പുറപ്പാടെങ്കില്‍ തെളിവുകള്‍ നിരത്തി അവസാനശ്വാസം വരെയും അതിനെ പ്രതിരോധിക്കാന്‍ ഉണ്ടാകുമെന്നും ജലീല്‍. തന്റെ പ്രബന്ധത്തിന് മൗലികതയുണ്ടോയെന്ന് പറയേണ്ടത് അക്കാദമീഷ്യന്‍സും വായനക്കാരുമാണ്. അല്ലാതെ പകല്‍ കോണ്‍ഗ്രസും, രാത്രി ആര്‍എസ്എസുമായ സ്യൂഡോ സെക്കുലറിസ്റ്റുകള്‍ അല്ലെന്നും ജലീല്‍. ‘അങ്ങാടിയില്‍ തോറ്റതിന് അമ്മയോട്’ എന്നാണ് കുറിപ്പിന്റെ തലക്കെട്ട്.

കുറിപ്പ്

അങ്ങാടിയില്‍ തോറ്റതിന് അമ്മയോട്

എന്റെ ഗവേഷണ പ്രബന്ധത്തിന്റെ ഇംഗ്ലീഷിലുള്ള രണ്ടാം പതിപ്പ് ‘ Revisiting Malabar Rebellion 1921’ എന്ന പേരില്‍ ഇന്ത്യയിലെതന്നെ ഏറ്റവും വലിയ പ്രസാധക കമ്പനികളിലൊന്നായ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിന്റെ ഇ കോപ്പിയും ലഭ്യമാണ്. ചിന്താ പബ്ലിക്കേഷന്‍സ് പ്രബന്ധന്റെ മലയാള വിവര്‍ത്തനം ‘മലബാര്‍കലാപം ഒരു പുനര്‍വായന’ എന്ന തലക്കെട്ടിലും പുറത്തിറക്കിയിട്ടുണ്ട്. ഏഴു പതിപ്പുകള്‍ ഇതിനകം പ്രസ്തുത പുസ്തകം അച്ചടിച്ചുകഴിഞ്ഞു. ഇതിന്റെയും ഇ കോപ്പി റൈറ്റ് ഡിസി ബുക്‌സിനാണ് നല്‍കിയിട്ടുള്ളത്.
ആര്‍ക്കുവേണമെങ്കിലും പുസ്തകത്തിന്റെ കോപ്പികള്‍ ഡിസി ബുക്‌സിന്റെ ഷോറൂമുകളിലും ദേശാഭിമാനി ബുക്ക് ഹൗസുകളിലും ലഭിക്കും. എന്റെ Ph.D തിസീസ് മെച്ചപ്പെട്ടതാണോ അല്ലയോ എന്ന് പരിശോധിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഇവിടങ്ങളില്‍നിന്ന് വാങ്ങി വായിക്കാവുന്നതാണ്. ഞാനെന്റെ പി.എച്ച്.ഡി തിസീസ് ആരും കാണാതെ അട്ടത്ത് കെട്ടിവെക്കുകയല്ല ചെയ്തത്. ജനസമക്ഷം സമര്‍പ്പിക്കുകയാണ് ചെയ്തത്.

2016 2017 കാലയളവില്‍ രചിക്കപ്പെട്ട കേരള ചരിത്രവുമായ ബന്ധപ്പെട്ട മികച്ച ഗ്രന്ഥത്തിനുള്ള ‘തനിമ’ അവാര്‍ഡ് ‘മലബാര്‍കലാപം ഒരു പുനര്‍വായന’ എന്ന ഞാന്‍ എഴുതിയ ഗവേഷണ പ്രബന്ധത്തിനാണ് ലഭിച്ചത്. ഇടതുപക്ഷ സഹയാത്രികരുടെ കൂട്ടായ്മയല്ല ‘തനിമ’. എന്നെ മുഖ്യശത്രുവായി മുദ്രകുത്തി യുദ്ധം പ്രഖ്യാപിച്ചിട്ടുള്ള മീഡിയവണ്‍, മാധ്യമം കുടുംബത്തിന്റെ സാംസ്‌കാരിക സംഘടനയാണത്. അവരുടെ കയ്യും കാലും പിടിച്ച് ഒപ്പിച്ചെടുത്തതല്ല അവാര്‍ഡെന്നര്‍ത്ഥം.

എന്റെ തിസീസിന്റെ ഏറ്റവും വലിയ പോരായ്മയായി പരാതിക്കാര്‍ ചൂണ്ടിക്കാണിക്കുന്ന വാചകം ഇങ്ങിനെ;
‘The researcher seems to have approached the topic with a biased mind: he has not bothered to point out the most unfortunate fallout of the Mappila Rebellion’.
(പക്ഷപാതപരമായ മനസ്സോടെയാണ് ഗവേഷകന്‍ വിഷയത്തെ സമീപിച്ചിട്ടുള്ളത്. മാപ്പിള കലാപത്തിന്റെ ഏറ്റവും നിര്‍ഭാഗ്യകരമായ വീഴ്ച (അണുപ്രസരണം) ചൂണ്ടിക്കാണിക്കാന്‍ അദ്ദേഹം ശ്രമിച്ചിട്ടില്ല). പരാതിക്കടിസ്ഥാനം എന്തെന്ന് ഈ വാചകത്തില്‍ നിന്നുതന്നെ സുവ്യക്തമാണ്. മലബാര്‍കലാപം വര്‍ഗീയ കലാപമാണെന്നും അതിനു നേതൃത്വം നല്‍കിയ വാരിയംകുന്നത്തും ആലി മുസ്ല്യാരും വര്‍ഗീയവാദികളായിരുന്നു എന്നുമുള്ള കോണ്‍ഗ്രസ് സംഘി വാദം നിരവധി ഉദ്ധരണികളുടെ പിന്‍ബലത്തില്‍ പൊളിച്ചടുക്കി യഥാര്‍ത്ത ചരിത്രം വെളിച്ചത്തു കൊണ്ടുവരാനാണ് ശ്രമിച്ചത്. അതിലുള്ള കലിപ്പും അസഹിഷ്ണുതയുമാണ് പുറമെ ഖദറും ഉള്ളില്‍ കാക്കി നിക്കറും ധരിച്ച ‘സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മിറ്റി’ക്കാരുടെ പരാതിക്കാധാരമെന്ന് ചുരുക്കം. മലബാറില്‍ നടന്ന ധീരമായ സ്വാതന്ത്ര്യസമര പോരാട്ടത്തെ തള്ളിപ്പറയാനും അതിനെ മതഭ്രാന്തന്‍മാര്‍ നടത്തിയ മതലഹളയാക്കാനുമാണ് പരാതിക്കാരുടെ പുറപ്പാടെങ്കില്‍, തെളിവുകള്‍ നിരത്തി അവസാന
ശ്വാസംവരെയും അതിനെ പ്രതിരോധിക്കാന്‍ ഈയുള്ളവനുണ്ടാകും.

ഏതൊരു പുസ്തകവും അങ്ങേയറ്റത്തെ വിമര്‍ശന ബുദ്ധിയോടെയും വര്‍ഗ്ഗീയ മനസ്സോടെയും വായിച്ചാല്‍ ചെറിയ ചെറിയ കുറ്റങ്ങളും കുറവുകളും വിയോജിപ്പുകളും ആര്‍ക്കും കണ്ടെത്താം. എന്റെ പ്രബന്ധത്തിന് മൗലികതയുണ്ടോയെന്ന് പറയേണ്ടത് അക്കാഡമീഷ്യന്‍സും വായനക്കാരുമാണ്. അല്ലാതെ പകല്‍ കോണ്‍ഗ്രസ്സും, രാത്രി ആര്‍.എസ്.എസ്സുമായ സ്യൂഡോ സെക്കുലരിസ്റ്റുകളല്ല.

ഗവര്‍ണ്ണര്‍ക്കും പത്രങ്ങള്‍ക്കും നല്‍കിയ പരാതിയുടെ അര്‍ത്ഥശൂന്യത ചൂണ്ടിക്കാണിക്കാന്‍ ചില കാര്യങ്ങളും കൂടി സൂചിപ്പിക്കട്ടെ.

1) വിദഗ്ധരായ മൂല്യനിര്‍ണേതാക്കള്‍ 15 വര്‍ഷങ്ങള്‍ക്കുമുമ്പ് മൂല്യനിര്‍ണയം നടത്തി ശുപാര്‍ശ ചെയ്താണ്, എനിക്ക് Ph.D ലഭിച്ചത്. അന്ന് കേരളത്തില്‍ UDF സര്‍ക്കാരും കേരള സര്‍വകലാശാലയില്‍ UDF നിശ്ചയിച്ച വിസിയുമായിരന്നു. മൂല്യനിര്‍ണയ സമയത്തോ, തുറന്ന വാചാ പരീക്ഷാസമയത്തോ, ആരും പറയാത്ത കാര്യങ്ങളാണ് ഇപ്പോള്‍ ഉന്നയിക്കുന്നത്.

2) ചരിത്ര ഗവേഷണത്തില്‍ പൂര്‍വപഠനങ്ങളിലെ നിഗമനങ്ങള്‍ ക്രോഡീകരിക്കുകയും, അവയിലൂന്നി പുതിയ വസ്തുത കണ്ടെത്തുന്നതും പുതിയ കാര്യമല്ല. ഇക്കാര്യം കൊണ്ടു തന്നെ ചരിത്രത്തില്‍ ഇതര വിഷയങ്ങളെ അപേക്ഷിച്ച് ഉദ്ധരണികള്‍ കൂടുതലുണ്ടാകുക സ്വാഭാവികമാണ്. എല്ലാ വിവരപ്രഭവവും (source) ഫൂട്ട് നോട്ടായും എന്റ് നോട്ടായും(end note) രേഖപ്പെടുത്തിയിട്ടുണ്ട്.

3) കൃത്യമായ പരികല്‍പനയില്‍ (Hypothesis) തുടങ്ങിയ ഗവേഷണം, പ്രാഥമികവും ദ്വിതീയവുമായ ദത്തങ്ങളുടെ (Data) പിന്‍ബലത്തിന്‍, ഗവേഷണാരംഭത്തിലെ പരികല്‍പനയെ സാധൂകരിക്കുകയാണ് ഉണ്ടായത്. അങ്ങനെ ലഭിച്ച ഫലം എങ്ങനെയാണ് പക്ഷപാതപരമാകുക?

4) സുദീര്‍ഘമായ പ്രബന്ധങ്ങളില്‍ അക്ഷര വാക്യ പിശകുകള്‍ കടന്നു കൂടുക സാധാരണമാണ്. ഉദ്ധരണികളില്‍ നമ്മളായിട്ട് മാറ്റത്തിരുത്തലുകള്‍ വരുത്തുന്നതും അനുചിതമാകുമല്ലോ. ഏതാനും സ്ഥലങ്ങളില്‍ വരാവുന്ന അത്തരം ടൈപ്പിംഗ് തെറ്റുകള്‍ പ്രസിദ്ധീകരണ സമയത്ത് തിരുത്തുവാനാണ് സാധാരണയായി മൂല്യനിര്‍ണേതാക്കള്‍ പറയാറുള്ളത്. അത് കഴിവിന്റെ പരമാവധി പാലിക്കാന്‍ തിസീസ് പ്രസിദ്ധീകരിച്ചപ്പോള്‍ ശ്രമിച്ചിട്ടുമുണ്ട്.

എനിക്കെതിരെ കൊണ്ടുവരുന്ന ആരോപണങ്ങള്‍ ഒന്നൊന്നായി ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിയുമ്പോള്‍ പുതിയ ആരോപണങ്ങളുമായി ശത്രുക്കള്‍ രംഗത്തുവരുന്നത് ഏതൊക്കെ വിധത്തിലാണ്? അങ്ങാടിയില്‍ തോറ്റതിന് എന്തിനാ അമ്മയുടെ മെക്കട്ട് കയറുന്നത്? പാവം ആ ഗവേഷണ പ്രബന്ധം എന്തു പിഴച്ചു?

Story Highlights kt jaleel, research paper

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here