ഐഎസ്എലിലേക്ക് നാലു ദിവസം; ചാനലുകളിൽ ഇപ്പോഴും ഐപിഎൽ ഹൈലൈറ്റ്സ്: സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം

ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ ഏഴാം സീസണിലേക്ക് ഇനി നാലു ദിവസങ്ങൾ മാത്രമാണ് ദൂരം. ഈ മാസം 20നാണ് ഗോവയിൽ ഐഎസ്എലിനു പന്തുരുളുക. എന്നാൽ, ഇപ്പോഴും ചാനലുകളിൽ ഐപിഎൽ ഹൈലൈറ്റ്സ് കാണിക്കുകയാണെന്നാണ് ഫുട്ബോൾ ആരാധകരുടെ പരാതി. സമൂഹമാധ്യമങ്ങളിൽ ഈ പ്രവണതയ്ക്കെതിരെ പ്രതിഷേധം ശക്തമാണ്.
‘ഫുട്ബോൾ ഫാൻ എക്സിസ്റ്റ്സ്’ (ഫുട്ബോൾ ആരാധകൻ ജീവിച്ചിരിപ്പുണ്ട്) എന്ന ക്യാമ്പയിനാണ് ആരാധകർ ആരംഭിച്ചിരിക്കുന്നത്. ഫേസ്ബുക്ക്, ട്വിറ്റർ തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെയാണ് ഇവർ പ്രതികരിക്കുന്നത്. കബഡി ലീഗിനു പോലും ഇതിനെക്കാൾ മികച്ച പരിഗണന ലഭിക്കുന്നുണ്ടെന്നും രാജ്യത്തെ ഒന്നാം ഡിവിഷൻ ലീഗായ ഐഎസ്എലിനെ തഴയുകയാണെന്നും ആരാധകർ വാദിക്കുന്നു.
Read Also : ഹോം കിറ്റ് പുറത്തിറക്കി കേരള ബ്ലാസ്റ്റേഴ്സ്: വിഡിയോ
നവംബർ 20 ന് ഗോവയിലാണ് ഇത്തവണ ഐഎസ്എൽ കിക്ക് ഓഫ്. ഉദ്ഘാടന മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് എടികെ മോഹൻ ബഗാനെ നേരിടും. 2020-21 എഡിഷൻ ഐഎസ്എൽ കൊവിഡ് പശ്ചാത്തലത്തിൽ അടച്ചിട്ട സ്റ്റേഡിയങ്ങളിലാകും നടക്കുക. കാണികൾക്ക് പ്രവേശനമുണ്ടാകില്ല.
നവംബർ 26 ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെയാണ് കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം മത്സരം. ഡിസംബർ 13 ന് കേരളാ ബ്ലാസ്റ്റേഴ്‌സ് – ബംഗളൂരു എഫ്‌സി പോരാട്ടം നടക്കും. 11 ടീമുകളാണ് ഐഎസ്എല്ലിൽ ഇത്തവണ പങ്കെടുക്കുന്നത്. ഈസ്റ്റ് ബംഗാളിന്റെ വരവോടെയാണ് ലീഗിൽ 11 ടീമുകളായത്.
Story Highlights – football fan exists protest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here