ലങ്ക പ്രീമിയർ ലീഗിന് വീണ്ടും തിരിച്ചടി; ഗെയിലും മലിംഗയും പിന്മാറി
ലങ്ക പ്രീമിയർ ലീഗിൻ്റെ തിരിച്ചടികൾ അവസാനിക്കുന്നില്ല. സൂപ്പർ താരങ്ങളായ ക്രിസ് ഗെയിലും ലസിത് മലിംഗയും പിന്മാറിയതാണ് പുതിയ പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്. ഇംഗ്ലീഷ് പേസർ ലിയാം പ്ലങ്കറ്റും ലീഗിൽ കളിക്കില്ല. ഒട്ടേറെ താരങ്ങളാണ് പലപ്പോഴായി ലീഗിൽ നിന്ന് പിന്മാറിയത്.
കാൻഡി ടസ്കേസ്ഴിൻ്റെ താരമായ ഗെയിലിൻ്റെയും പ്ലങ്കറ്റിൻ്റെയും പിന്മാറ്റം ഫ്രാഞ്ചൈസി തന്നെയാണ് അറിയിച്ചത്. ഗല്ലെ ഗ്ലാഡിയേറ്റേഴ്സിൻ്റെ നായകനായ ലസിത് മലിംഗ ഇ എസ് പി എൻ ക്രിക്ക് ഇൻഫോയോടാണ് തൻ്റെ പിന്മാറ്റം വെളിപ്പെടുത്തിയത്. മാർച്ച് മുതൽ താൻ പരിശീലനം നടത്തിയിട്ടില്ലെന്നും അതുകൊണ്ട് തന്നെ ഇപ്പോൾ ക്രിക്കറ്റ് കളിക്കുക ബുദ്ധിമുട്ടാവുമെന്നും മലിംഗ പറഞ്ഞു. ലേലം നടന്നപ്പോൾ ലീഗിനു മുൻപ് രണ്ടാഴ്ചത്തെ പരിശീലനമെങ്കിലും ഉണ്ടാവുമെന്ന് കരുതിയതാണ്. പക്ഷേ, ഒന്നും ഉണ്ടായില്ല. അതുകൊണ്ട് ഇക്കൊല്ലം ലീഗിൽ കളിക്കേണ്ടെന്ന് തീരുമാനിച്ചു എന്നും മലിംഗ പറഞ്ഞു.
Read Also : ലങ്ക പ്രീമിയർ ലീഗ്; ഇർഫാൻ പത്താൻ ശ്രീലങ്കയിലെത്തി
കഴിഞ്ഞ ദിവസം ഗല്ലെ ഗ്ലാഡിയേറ്റേഴ്സ് താരമായിരുന്ന മുൻ പാക് ക്യാപ്റ്റൻ സർഫറാസ് അഹ്മദും ജാഫ്ന സ്റ്റാലിയൻസ് താരമായ ഇംഗ്ലണ്ട് മുൻ താരം രവി ബൊപ്പാരയും പിന്മാറിയിരുന്നു. ആന്ദ്രേ റസൽ, ഫാഫ് ഡുപ്ലെസി, മൻവിന്ദർ ബിസ്ല, ഡേവിഡ് മില്ലർ, ഡേവിഡ് മലൻ എന്നിവരും കഴിഞ്ഞ ദിവസം പിന്മാറി.
ലങ്ക പ്രീമിയർ ലീഗ് നവംബർ 26 മുതൽ ആരംഭിക്കും. അഞ്ച് ടീമുകളാണ് ലീഗിൽ ഉള്ളത്. രണ്ട് ഇന്ത്യൻ താരങ്ങൾ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 90 താരങ്ങൾ ലങ്ക പ്രീമിയർ ലീഗിൽ പങ്കെടുക്കും. ഡിസംബർ 16നാണ് ഫൈനൽ.
Story Highlights – Chris Gayle, Lasith Malinga Pull Out Of Lanka Premier League
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here