സംസ്ഥാനത്ത് 20 കെഎസ്എഫ്ഇ ഓഫീസുകളിൽ വ്യാപക ക്രമക്കേട് കണ്ടെത്തി

സംസ്ഥാനത്തെ 20 കെഎസ്എഫ്ഇ ഓഫീസുകളിൽ വ്യാപക ക്രമക്കേട് കണ്ടെത്തി. കള്ളപ്പണം വെളുപ്പിക്കുന്നതായും സംശയമുണ്ട്. പിരിവ് തുക ട്രഷറിയിൽ അടയ്ക്കുന്നതിനും വീഴ്ച പറ്റിയിട്ടുണ്ട്. ബിനാമി പേരിൽ ജീവനക്കാർ ചിട്ടി പിടിക്കുന്നതായും കണ്ടെത്തി. ഓപറേഷൻ ബചതിന്റെ ഭാഗമായി വിജിലൻസാണ് പരിശോധന നടത്തിയത്.
ചിട്ടികളിലെ ക്രമക്കേടുമയി ബന്ധപ്പെട്ടാണ് സംസ്ഥാന വ്യാപകമായി വിജിലൻസ് പരിശോധന നടത്തിയത്. ബ്രാഞ്ച് മാനേജർമാരുടെ ഒത്താശയോടെ ചില വ്യക്തികൾ ബിനാമി ഇടപാടിൽ ക്രമക്കേട് നടത്തുന്നുവെന്ന പരാതിയെ തുടർന്നായിരുന്നു വിജിലൻസ് നടപടി. 40 ബ്രാഞ്ചുകളിൽ പരിശോധന നടത്തിയതിൽ 20 ബ്രാഞ്ചുകളിൽ വ്യാപക ക്രമക്കേടെന്നാണ് വിജിലൻസിന്റെ ഇപ്പോഴത്തെ കണ്ടെത്തൽ. ഇതിനു പുറമേ 10 ബ്രാഞ്ചുകളിൽ ചെറിയ രീതിയിലുള്ള ക്രമക്കേടുകളും കണ്ടെത്തിയിട്ടുണ്ട്.
കൊള്ള ചിട്ടിയാണ് പ്രധാനമായും വിജിലൻസ് സ്ഥിരീകരിക്കുന്ന ക്രമക്കേടുകളിലൊന്ന്. ഇതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇടപാടുകളിൽ വ്യക്തതയില്ലായ്മ കണ്ടെത്തിയത്. ഇതിനു പുറമേ പണം വകമാറ്റി ചെലവിട്ടുവെന്നത് സംബന്ധിച്ചും വിജിലൻസിന് തെളിവ് ലഭിച്ചു. തൃശൂരിൽ രണ്ട് ബ്രാഞ്ചിൽ ഒരാൾക്ക് 20 ൽ അധിക ചിട്ടികൾ ഉള്ളതായും കണ്ടെത്തിയിട്ടുണ്ട്. ഇത് കള്ളപ്പണം വെളിപ്പിക്കുന്നതിനായുള്ളതാണോ എന്നതാണ് പ്രധാന സംശയം. ഇക്കാര്യത്തിൽ തുടരന്വേഷണം വേണമെന്നാണ് വിജിലൻസിന്റെ വാദം.
പലസ്ഥലങ്ങളിലും പിരിവ് തുക ബാങ്കുകളിലേക്കും ട്രഷറിയിലേക്കും മാറ്റുന്ന രീതിയുണ്ട്. എന്നാൽ, പലസ്ഥലങ്ങളിലും അങ്ങനെ മാറ്റുന്നതിന് വീഴ്ച സംഭവിച്ചെന്നും വിജിലൻസ് കണ്ടെത്തി. ജീവനക്കാർ തന്നെ ബിനാമി പേരിൽ ചിട്ടി പിടിക്കുന്നതായും വിജിലൻസിന് തെളിവ് ലഭിച്ചു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ച് വിജിലൻസ് സർക്കാറിന് റിപ്പോർട്ട് കൈമാറും.
Story Highlights – Widespread irregularities were found in 20 KSFE offices in the state
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here