നെടുങ്കണ്ടം കസ്റ്റഡി മരണം; നാളെ ജുഡീഷ്യല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും
നെടുങ്കണ്ടത്തെ രാജ്കുമാറിന്റെ കസ്റ്റഡി മരണ കേസില്‍ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നാളെ സമര്‍പ്പിക്കും. ജസ്റ്റിസ് നാരായണ കുറുപ്പ് അധ്യക്ഷനായ കമ്മിഷനാണ് ജുഡീഷ്യല്‍ അന്വേഷണം നടത്തിയത്. രാജ്കുമാര്‍ ക്രൂര മര്‍ദനത്തിന് ഇരയായിരുന്നതായി റീ – പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമാക്കി.
ഹരിത ഫിനാന്‍സ് തട്ടിപ്പ് കേസില്‍ റിമാന്‍ഡിലായിരുന്ന രാജ്കുമാറിനെ 2019 ജൂലൈ 21നാണ് പീരുമേട് സബ് ജയിലിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കസ്റ്റഡി മരണമാണെന്ന് ആരോപണം ഉയര്‍ന്നതോടെ എട്ട് പൊലീസുകാരെ പ്രതി ചേര്‍ത്ത് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തു. കേസിനെത്തുടര്‍ന്നുണ്ടായ രാഷ്ട്രീയ സമ്മര്‍ദം മൂലം സര്‍ക്കാര്‍ ജസ്റ്റിസ് നാരായണക്കുറുപ്പിനെ ജുഡീഷ്യല്‍ കമ്മിഷനായി നിയമിച്ചു.
Read Also : നെടുങ്കണ്ടം കസ്റ്റഡി മരണം അന്വേഷണം അവസാനഘട്ടത്തിൽ; ജസ്റ്റിസ് നാരായണകുറുപ്പും സംഘവും ഇന്ന് സംഭവ സ്ഥലത്തെത്തും
കമ്മീഷന്‍ ഇടപെടലിനെ തുടര്‍ന്ന് രാജ്കുമാറിന്റെ മൃതദേഹം റീപോസ്റ്റ് മോര്‍ട്ടത്തിന് വിധേയമാക്കി. ഹൃദ്രോഗിയായിരുന്ന രാജ്കുമാറിന് മര്‍ദനം മൂലമാണ് ന്യൂമോണിയ ബാധ ഉണ്ടായതെന്ന് റീ പോസ്റ്റുമോര്‍ട്ടത്തിലൂടെ വ്യക്തമായി. തുടര്‍ന്ന് കേസില്‍ നിര്‍ണായക കണ്ടെത്തലുകളാണ് ജുഡീഷ്യല്‍ കമ്മീഷന്‍ നടത്തിയത്. ഒന്നര വര്‍ഷത്തിനിടെ രാജ് കുമാര്‍ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് 73 സാക്ഷികളെ വിളിച്ചു വരുത്തി തെളിവെടുപ്പ് നടത്തി.
നെടുങ്കണ്ടം സ്റ്റേഷനിലെ എസ്‌ഐയുടെ മുറിയില്‍ വച്ചും ഒന്നാം നിലയിലെ വിശ്രമ മുറിയില്‍ വച്ചും മര്‍ദിച്ചതായുള്ള സാക്ഷികളുടെ മൊഴികള്‍ വസ്തുതാപരമാണന്ന് കമ്മീഷന്‍ കണ്ടെത്തി. ഈ മൊഴികളുടെ എല്ലാം പശ്ചാത്തലത്തിലാണ് രാജ്കുമാറിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ഉത്തരവാദിത്തപ്പെട്ട ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും ഉണ്ടായിട്ടുള്ള വീഴ്ചകളും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നിര്‍ദേശങ്ങളും സര്‍ക്കാരിന് സമര്‍പിക്കുന്ന അന്തിമ റിപ്പോര്‍ട്ടില്‍ ഉണ്ടായിരിക്കുമെന്നാണ് സൂചന.
Story Highlights – nedumkandam custody death, judicial report
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here