മഹാരാഷ്ട്ര ആശുപത്രിയിൽ തീപിടുത്തം; നാല് മരണം

മഹാരാഷ്ട്രയിലെ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ നാല് മരണം. മുംബൈക്കടുത്തുള്ള മുംബ്രയിലെ പ്രൈം ക്രിട്ടികെയർ എന്ന സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ആശുപത്രിയിലെ മീറ്റർ ബോക്സിലുണ്ടായ ഷോർട്ട് സർക്യൂട്ട് തീപിടുത്തത്തിനു കാരണമായി എന്നാണ് പ്രാഥമിക നിഗമനം.
തീവ്ര പരിചരണ വിഭാഗത്തിൽ അഡ്മിറ്റ് ചെയ്തിരുന്ന രോഗികളാണ് അഗ്നിക്കിരയായത്. അപകടം നടക്കുന്ന സമയത്ത് 20ഓളം രോഗികൾ ഉണ്ടായിരുന്നു എന്ന് താനെ മുനിസിപ്പൽ കോർപ്പറേഷൻ അറിയിച്ചു. മറ്റ് 16 പേരെയും രക്ഷിച്ചു. രക്ഷിച്ചവരെ രണ്ട് ആശുപത്രികളിലാക്കി. ഹരീഷ് സോനവാനെ (57), നവാബ് മാജിദ് ഷെയ്ഖ് (47), ഹലീമ സൽമാനി (70), യാസ്മീൻ സഫർ സയ്യിദ് (46) എന്നിവരാണ് മരണപ്പെട്ടത്.
ആശുപത്രിയിലെ ഒരു വാർഡ് ബോയ് ആണ് തീപിടുത്തം ആദ്യം കണ്ടത്. മീറ്റർ റൂമിനരികെയുള്ള ക്യാബിനിൽ തീ പടരുന്നത് കണ്ട സാദിഖ് എഞ്ചിനീയർ എന്ന വാർഡ് ബോയ് തീയണക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് ഇയാൾ അപായ സൈറൺ മുഴക്കുകയായിരുന്നു. തീ പടരുന്നത് കണ്ട നാട്ടുകാരെത്തിയാണ് രക്ഷാപ്രവർത്തനത്തിനു തുടക്കമിട്ടത്.
സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വീതവും പരുക്ക് പറ്റിയവർക്ക് ഒരു ലക്ഷം രൂപ വീതവും നൽകുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു.
Story highlights: Fire in hospital near Mumbai kills 4
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here